വൈദ്യുതി നിയമ ഭേദഗതി; കെ.എസ്.ഇ.ബി ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ കെ.എസ്.ഇ.ബി ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ ഇതു വരെയും വൈദ്യുതി ബില്‍ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്. അഖിലേന്ത്യാ പണിമുടക്ക് മാറ്റി വെക്കുവാന്‍ തീരുമാനിച്ചതിനു പിന്നാലെയാണിത്. ബില്‍ അവതരിപ്പിക്കുകയാണെങ്കില്‍ അഖിലേന്ത്യാ വ്യാപകമായി മിന്നല്‍ പണിമുടക്ക് നടത്തും.

പുതിയ വൈദ്യുതി നിയമ ഭേദഗതി പ്രകാരം ക്രോസ് സബ്സിഡി എടുത്തുകളയുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കില്‍ വന്‍വര്‍ധനയാകും ഉണ്ടാകുക. സ്വകാര്യ മേഖലയ്ക്ക് വൈദ്യുതി വിതരണമേഖലയില്‍ കടന്നുവരാനുള്ള അവസരം ഒരുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഒരു പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ കമ്പനികളെ വൈദ്യുതി വിതരണത്തിനു അനുവദിക്കുമെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇനി മുതല്‍ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ട.

ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണത്തിന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ രജിസ്റ്റ്രര്‍ ചെയ്താല്‍ മതി. സംസ്ഥാന സര്‍ക്കാരിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് മാത്രമല്ല സംസ്ഥാനത്തിനാകെ ഇതു ഭീഷണിയായി മാറും. കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യഅധികാരമുള്ള വിഷയമാണ് വൈദ്യുതി. എന്നാല്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതി.

ഇതില്‍ സംസ്ഥാനം രേഖാമൂലം കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചു. ബോര്‍ഡിന്റെ നിലവിലുള്ള ശൃംഖല ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണം നടത്താം. ലാഭം ലഭിക്കുന്ന ഉപഭോക്താക്കളെയും നഗരപ്രദേശങ്ങളേയും തെരഞ്ഞെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം ലഭിക്കും. കര്‍ഷകര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമുള്ള സബ്സിഡി പൂര്‍ണമായും ഒഴിവാക്കുന്ന അവസ്ഥയുമുണ്ടാകും.