വ്യാജ ബി കോം സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ കെ എസ് യു നേതാവിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി

തിരുവനന്തപുരം. ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചുവെന്ന ആരോപണത്തില്‍ കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ എഫ്‌ഐആറില്‍ ഗുരുതര വകുപ്പുകള്‍. സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചുവെന്ന് പോലീസ് പറയുന്നു. ഇത് സംബന്ധിച്ച് കേരള സര്‍വകലാശാലയാണ് പോലീസില്‍ പരാതി നല്‍കിയത്.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം അടക്കം അഞ്ച് വകുപ്പുകള്‍ ചേര്‍ത്താണ് അന്‍സിലിനെതിരെ കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയില്‍ കേസ് എടുത്തിരിക്കുന്നത്. സര്‍വകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂണ്‍ 14ന് മുമ്പുള്ള ഏതോ ദിവസം വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്.

വിവിധ കേസുകളിലായി എഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് അസലാണെന്ന വ്യാജേന ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചു. വൈസ് ചാന്‍സലറുടെ വ്യാജ ഒപ്പിട്ടുവെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.