കെടിയു താത്ക്കാലിക വിസി ഡോ. സിസ തോമസ് വെള്ളിയാഴ്ച സർക്കാരിന് വിശദീകരണം നല്‍കില്ല

തിരുവനന്തപുരം . ഗവർണർ – സർക്കാർ പോരിൽ പിണറായി സർക്കാർ പ്രതികാര രാഷ്ട്രീയ പകപോക്കലിനു ഇരയാക്കിയ കെടിയു താത്ക്കാലിക വിസി ഡോ. സിസ തോമസ് വെള്ളിയാഴ്ച സർക്കാരിന് വിശദീകരണം നല്‍കില്ല. വിരമിക്കുന്ന ദിവസം ആയതിനാല്‍ തിരക്കാണെന്നും ഹാജരാകാന്‍ കഴിയില്ലെന്നും സിസ തോമസ് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച മുതല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാം എന്നാണ് സിസ തോമസ് മറുപടി നൽകിയിരിക്കുന്നത്.

അനുമതിയില്ലാതെ കെടിയു വിസിയായി ചുമതലയേറ്റതില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിവസമായതിനാല്‍ അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് സിസ തോമസ് അറിയിക്കുകയാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസം സിസാ തോമസിന്റെ ഹർജി അഡ്‌മിനിട്രേറ്റിവ് ട്രിബ്യൂണൽ തള്ളിയിരുന്നു. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യമാണ് ട്രിബ്യൂണൽ നിരാകരിച്ചത്. സർക്കാരിന് തുടർനടപടിയുമായി മുന്നോട്ടു പോകാമെന്നും, എന്നാൽ കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസാ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്നും അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശിക്കുകയുണ്ടായി. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ചുമതലയിൽ നിന്നുൾപ്പെടെ സർവീസിൽ നിന്നും സിസാ തോമസ് വിരമിക്കുകയാണ്.