ഞാനും ഇസ്ലാം സമുദായത്തില്‍പ്പെട്ടതാണ്, പക്ഷെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ല, ഖുശ്ബു പറയുന്നു

ജാതിയും മതവും സ്‌കൂളുകളില്‍ കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ചെന്നൈ കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് പ്രചാരണത്തിനിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായയിരുന്നു ഖുശ്ബു.

ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ് , എന്നാല്‍ അത് സ്‌കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുത് . അത് സ്‌കൂളിന്റെ വാതില്‍പ്പടി വരെ ധരിക്കാം. എന്നാല്‍ സ്‌കൂളിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു യൂണിഫോമുണ്ട് അത് ധരിക്കണം . ഞാനും ഇസ്ലാം സമുദായത്തില്‍പ്പെട്ടതാണ് . പക്ഷെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ല. സ്‌കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിച്ചാലും സ്‌കൂളിനുള്ളില്‍ പോകുമ്പോള്‍ യൂണിഫോം തന്നെയാണ് ഞാന്‍ ധരിച്ചിരുന്നത് . മറ്റ് ഇസ്ലാം സമുദായത്തിലെ ഫ്രണ്ട്‌സും അങ്ങനെ തന്നെയായിരുന്നു . എന്റെ മക്കളും യൂണിഫോം ധരിച്ചാണ് സ്‌കൂളില്‍ പോകുന്നത് .

കുട്ടികളില്‍ എന്തിനാണ് ഇത്തരത്തില്‍ ജാതിയും ,മതവും കലര്‍ത്തുന്നത് . കാവി ഇട്ട് മാത്രമേ തങ്ങള്‍ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല . പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത്. സ്‌കൂളില്‍ പോകുമ്‌ബോള്‍ യൂണിഫോം ധരിക്കില്ല , ഹിജാബ് മാത്രമേ ധരിക്കൂവെന്ന് നിങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും ഖുശ്ബു മാദ്ധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.