നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം, ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിനെതീരെ നടപടിയെടുത്ത കോളേജ്, പുറത്താക്കി

പത്തനംതിട്ട: നിയമ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിനെ പുറത്താക്കി പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ്. രണ്ട് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെുരനാട് ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയ കമ്മിറ്റി അം​ഗവുമാണ് ജെയ്സൺ. വിദ്യാർത്ഥിനിയെ പ്രതി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് ആദ്യം കേസെടുത്തിരുന്നില്ല. പിന്നീട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബർ 22 നാണ് നിയമ വിദ്യാർത്ഥിനിക്ക് കോളേജിൽ വച്ച് മർദനമേറ്റത്. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കെഎസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്ന് ആറന്മുള പൊലീസ് സ്റ്റേഷൻ ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തിയിരുന്നു. ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത കേസിൽ മുൻകൂർ ജാമ്യത്തിന് ജയ്സൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അവിടെ ഹർജി തള്ളി. തുടർന്ന് സുപ്രീം കോടതിയും തള്ളി. ഒരു സമയത്തും ഇയാൾ ഒളിവിൽ പോയില്ല എന്നതാണ് ശ്രദ്ധേയമായ സംഗതി. സുപ്രീംകോടതി വരെ മുൻകൂർ ജാമ്യം നിഷേധിച്ച കേസിൽ പൊലീസ് നിസംഗത തുടരുകയാണ്. കഴിഞ്ഞ ദിവസം കെപിസിസിയുടെ സമരാഗ്‌നിയിൽ മർദനത്തിന് ഇരയായ പെൺകുട്ടി നേതാക്കളെ കണ്ട് തന്റെ ദുരവസ്ഥ അറിയിച്ചിരുന്നു.