രാത്രിയും ചൂട്ടുപൊള്ളുന്നു, വരാനിരിക്കുന്നത് കൊടുംവേനലോ?

കേരളത്തിൽ പകൽ മാത്രമല്ല രാത്രിയും ചുട്ടുപൊള്ളുന്നു. വരാനിരിക്കുന്നത് കൊടുംവേനലെന്ന് സൂചന നൽകുകയാണ് നിലവിലെ കാലാവസ്ഥ. സാധാരണ മാർച്ച് മാസമാണ് രാത്രിച്ചൂട് കൂടിത്തുടങ്ങുക. ഇത്തവണ നേരത്തേയായി. മാർച്ച് ആരംഭത്തോടെ കേരളത്തിൽ കടുത്ത വേനലെത്താനാണ് സാധ്യത.

രാത്രിയിലെ മേഘം മൂടിയ അന്തരീക്ഷം ചൂട് കൂട്ടുകയാണ്. അന്തരീക്ഷത്തിലെ മധ്യനിരയിലെ ഈർപ്പം മൂലം ഉണ്ടാകുന്ന നീരാവിയും രാത്രി കാലങ്ങളിലെ ചൂട് കൂട്ടാൻ കാരണമാകുന്നുണ്ട്. അതിനാൽ, യഥാർഥ താപനിലയേക്കാൾ രാത്രി സമയത്ത് കൂടുതൽ ചൂട് അനുഭവപ്പെടാനിടയാകും. രാജ്യത്ത് പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കോട്ടയം ജില്ലയിലാണ്. ചൊവ്വാഴ്ച ജില്ലയിൽ 38.5 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ താപനില. സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. ഫെബ്രുവരി പതിനാറിന് കണ്ണൂർ എയർപോർട്ടിൽ ഇതേ താപനില രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്ന് വരെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും തിരുവനന്തപുരം, പത്തനംത്തിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്ന് വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പൊതുജനങ്ങൾ നിർബന്ധമായും പാലിക്കണം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണം.