സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്ത് മലപ്പുറത്തെ എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരത്തിലാണ്. നേരത്തെ മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ 90 ദിവസം നടത്തിവന്ന സമരമാണ് ഇപ്പോൾ സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്.
കെടി ജലീൽ എംഎൽഎ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമെന്ന് എംഎൽഎ പറഞ്ഞു എന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി. ആദ്യ ദിവസം ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഇതിൻ്റെ തുടർ പ്രതിഷേധമാണ് ഇത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ എംഎൽഎ കൂടിയായ കെടി ജലീലിനെ ഇവർ സന്ദർശിച്ചിരുന്നു. തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധ പരിപാടികളെപ്പറ്റി അറിയിച്ചപ്പോൾ ‘തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമല്ലോ’ എന്ന് പറഞ്ഞ് ജലീൽ അധിക്ഷേപിച്ചു എന്ന് ഇവർ ആരോപിക്കുന്നു.