പത്തനംതിട്ട കൂടലിൽ 17കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വൈദികൻ പോണ്ട്‌സൺ ജോൺ ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായിരുന്ന പെൺകുട്ടിയെ വികാരി പോണ്ട്‌സൺ ജോൺ കൗൺസിലിംഗിന് വിളിപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. കൂടലിലെ വീട്ടിൽ നിന്നാണ് പോണ്ട്‌സണെ കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെയാണ് പത്തനംതിട്ട വനിത പോലീസ് വൈദികനെ കസ്റ്റഡിയിലെടുത്തത്. 12ാം തിയതിയും, 13ാം തിയതിയും രണ്ട് തവണയായിട്ടാണ് പെൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം ഉണ്ടായത്. വൈദികവൃത്തിക്കൊപ്പം തന്നെ കൗൺസിലിങ്ങും നടത്തിവരുന്ന ആളാണ് പോണ്ട്‌സൺ ജോൺ.
കുട്ടികൾക്കും മാനസികമായി വെല്ലുവിളി നേരിടുന്നവർക്കുമാണ് ഇയാൾ കൗൺസിലിങ്ങ് നൽകി വന്നിരുന്നത്. പെൺകുട്ടിയുടെ അമ്മയാണ് വൈദികന്റെ അടുത്തേക്ക് പെൺകുട്ടിയെ കൗൺസിലിങ്ങിനായി എത്തിക്കുന്നത്. സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടി കുറേനാളായി പഠനത്തിൽ നിന്നും പിന്നാക്കം നിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പഠിക്കാതെ വിഷമിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ വൈദികന്റെ അടുക്കലേക്ക് എത്തിച്ചത്.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. കേസ്സില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കുന്നു.