മഅ്ദനിയുടെ ആരോഗ്യനില തൃപ്തികരം; വിദഗ്ധ പരിശോധനക്ക് ശേഷം അൻവാർശേരിയിലേക്ക് പോകും

കൊച്ചി: ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ. വിദഗ്ധ പരിശോധനകൾക്ക് ശേഷം മഅ്ദനി ഇന്ന് അൻവാർശേരിയിലേക്ക് പുറപ്പെടും. ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് അൻവാർശേരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മഅ്ദനി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദർശിക്കുമെന്നും മഅ്ദനി ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കർണാടക സർക്കാർ സുരക്ഷക്കായി വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്.

ഭരണമാറ്റത്തോടെ ഇതിൽ ചില ഇളവുകൾ ലഭിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ വല്ലാതെ അലട്ടുന്നുണ്ട്. നാട്ടിലെത്തി ചികിത്സ തേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു.12 ദിവസമാണ് മഅ്ദനി കേരളത്തിൽ ഉണ്ടാവുക. കർണാടക, കേരള പൊലീസ് സംഘവും ഡോക്ടർമാരുടെ സംഘവും മഅ്ദനിയുടെ ഒപ്പമുണ്ട്.