സാംസ്‌കാരിക നായ, സോറി സാംസ്‌കാരിക നായകന്മാർ മിണ്ടുന്നില്ല, സിദ്ധാർത്ഥിന്റെ മരണത്തിൽ മേജർ രവി

എസ്എഫ്ഐ നേതാക്കളുടെ മർദ്ദനത്തിന് പിന്നാലെ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും തുറന്നടിച്ച് സംവിധായകൻ മേജർ രവി. മുഖ്യമന്ത്രിയെ ജനങ്ങൾ തെറി വിളിക്കുകയാണ്, ഇനിയെങ്കിലും സംഭവത്തിൽ കർശന നടപടി സ്വീകരിക്കണം.

സിദ്ധാർത്ഥിന്റെ മരണത്തിൽ സാംസ്കാരിക നായകർ എന്ന് പറയുന്നവർ വായ തുറക്കാത്തതെന്നും അദ്ദേഹം പറഞ്ഞു “എന്തിനും ഏതിനും വടക്കുനോക്കി യന്ത്രങ്ങളായി നിൽക്കുന്ന സാംസ്‌കാരിക നായ, സോറി.. സാംസ്‌കാരിക നായകന്മാരും നായികമാരും ഇത് അറിഞ്ഞിട്ടുണ്ടാവില്ല. വടക്കോട്ട് മാത്രം നോക്കി ഇരുന്ന് കുരച്ചിട്ട് കാര്യമില്ല.

യോഗിയെയും മോദിയേയും തെറി വിളിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകർ ഇപ്പോൾ പഴം തിന്നു കൊണ്ടിരിക്കുകയാണ്. അച്ഛൻ കഷ്ടപ്പെട്ട് പണിയെടുത്ത് സിദ്ധാർത്ഥ് എന്ന കുട്ടിയെ പഠിക്കാനായി കോളേജിൽ പറഞ്ഞു വിടുന്നു. എന്നാൽ ആ പാവം കുട്ടിയെ കെട്ടിയിട്ട് തല്ലിച്ചതച്ച് മൂന്ന് ദിവസം വെള്ളംപോലും കൊടുക്കാതെ ഇട്ടു. ഞാനീ പറയുന്നത് മുഖ്യമന്ത്രിയോടാണ്. എന്തോന്നാണ് സഖാവെ ഇതൊക്കെ. കുറച്ച് മനുഷ്യത്വമെങ്കിലും കാണിക്കൂ”.

“നിങ്ങളൊരു അച്ഛനാണെങ്കിൽ, സഹോദരനാണെങ്കിൽ, ഭർത്താവാണെങ്കിൽ ഇനിയെങ്കിലും ഇതുപോലെ ചോര കണ്ടാൽ അറയ്‌ക്കാത്ത വർഗങ്ങളെ നിയന്ത്രിക്കണം. എന്തൊരു കഷ്ടമാണ്. ഇതിന്റെയൊക്കെ ശാപം എവിടെ ചെന്ന് അവസാനിക്കും. ഈ രാജ്യത്തെ സാധാരണ ഒരു പൗരനായാണ് ഞാൻ പറയുന്നത്. ഇതുപോലുള്ള ക്രിമിനലുകളെ ഇനിയെങ്കിലും മുഖ്യമന്ത്രി നിയന്ത്രിക്കണം.

ഇവിടുത്തെ സാംസ്‌കാരിക നായകന്മാർ ആരും വായ തുറക്കുന്നില്ല. കാരണം അവരും ഈ പാർട്ടിയുടെ കൊടിക്കീഴിൽ നിന്നും ഔദാര്യം പറ്റുന്ന എച്ചിൽ പട്ടികളായി നിൽക്കുന്നവരാണ്. മുഖ്യമന്ത്രിയെ ജനങ്ങൾ തെറി വിളിക്കുകയാണ്. മുഖ്യമന്ത്രി ഇത് കേൾക്കുന്നുണ്ടോ എന്ന് അറിയില്ല. ഒരു പൗരനായിട്ടാണ് ഇത് ചൂണ്ടിക്കാട്ടുന്നത്”.

സിദ്ധാർത്ഥിന്റെ മരണം മുഖ്യമന്ത്രി സിബിഐ-യെ ഏൽപ്പിക്കണം. ഈ നാടിന്റെ മുഖ്യമന്ത്രിയാണ്, അല്ലാതെ സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ല പിണറായി വിജയൻ. ആ കുട്ടിക്കും മാതാപിതാക്കൾക്കും നീതി ലഭിക്കണം. ഇനി കേരളത്തിൽ ഇങ്ങനെ ഉണ്ടാവരുത്. സങ്കടം തോന്നുകയാണ്. ഇതിനെ ന്യായീകരിക്കാൻ നിൽക്കുന്ന ഭ്രാന്തൻ പട്ടികൾക്ക് കോളേജുകളിൽ അഡ്മിഷൻ കൊടുക്കുന്നത് തന്നെ തെറ്റാണ്. ദയവ് ചെയ്ത് മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.