കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍, മാലാ പാര്‍വ്വതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാര്‍വ്വതി. കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ച് പറയുകയാണ് നടി. കുട്ടിക്കാലം മുതല്‍ തന്നെ താന്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു. നമ്മള്‍ എങ്ങനെയാണ് മറ്റുള്ളവരുടെ കാഴ്ചയെ സ്വാധീനിക്കുക എന്നതോര്‍ത്ത് ഒരുപാട് വേവലാതിപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ അത് വെല്ലുവിളിയായിരുന്നുവെന്നും മാലാ പാര്‍വ്വതി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

പുതിയ കാലത്തെ മലയാള സിനിമയില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള നായികമാരുടെ കടന്നുവരവാണ് പ്രധാനമായും അതിന് കാരണം. ബോഡി ഷെയിമിങ് പോലുള്ള കാര്യങ്ങളെ ഇന്നത്തെ സമൂഹം നോക്കിക്കാണുന്നതില്‍ ചെറിയ മാറ്റം വന്നിട്ടുണ്ടെന്നും അതില്‍ സോഷ്യല്‍ മീഡിയ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

മാലാ പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ, കുട്ടിക്കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന ഒരാളാണ് ഞാന്‍. തടിയുള്ള കൂട്ടത്തിലായിരുന്നു. നമ്മള്‍ മറ്റുള്ളവരുട കാഴ്ചയാണല്ലോ. അപ്പോള്‍ നമ്മള്‍ മറ്റുള്ളവരുടെ കാഴ്ചയെ പ്രശ്നമാക്കുന്നത് തെറ്റാണെന്ന് വിശ്വസിച്ചിരുന്നു പക്ഷെ, പുറത്തുപോയിത്തുടങ്ങിയപ്പോള്‍ അത് മാറി. അത് അങ്ങനെയല്ല, മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം, നമ്മുടെ ശരീരമാണല്ലോ എന്ന് തോന്നിയത്.

പാര്‍വ്വതി തിരുവോത്ത് മഞ്ജു വാര്യര്‍ പോലുള്ള നടികളുടെ കടന്നുവരവ് ഇന്നത്തെ മലയാള സിനിമയിലെ സ്ത്രീ വേഷങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. കാരണം, പണ്ട് ഉണ്ടായിരുന്നത് പോലെ സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ താങ്ങി നിര്‍ത്താന്‍ സ്ത്രീകള്‍ക്കും സാധിക്കും എന്ന് അവര്‍ കാണിച്ചുതന്നു. അതുമാത്രമല്ല, നമ്മുടെ സമൂഹത്തില്‍ നല്ല ഒരു പോസിറ്റീവായിട്ടുള്ള ഒരു മാറ്റം വരുന്നുണ്ട്. അതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്.