നാല് വയസുകാരിയെ തട്ടിയെടുത്തത് കുട്ടികളില്ലാത്ത രണ്ടാം ഭാര്യയ്ക്ക് നൽകാനെന്ന് മലയാളി

മുംബൈ. നാലുവയസ്സുകാരിയെ നവി മുംബൈയില്‍ തട്ടിക്കൊണ്ട് പോയ കുട്ടികള്‍ ഇല്ലാത്ത രണ്ടാം ഭാര്യയ്ക്ക് നല്‍കാനാണെന്ന് മലയാളിയായ പ്രതി. 74 കാരനായ മാണി തോമസാണ് കേസിലെ പ്രതി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നെരുള്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു.

കുട്ടി നെരുള്‍ റെയില്‍ വേ സ്‌റ്റേഷന് സമീപം രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇവിടെ എത്തിയ മാണി കുട്ടികള്‍ക്ക് അടപ്പാവ് നല്‍കിയ ശേഷം പെണ്‍കുട്ടിയെ ഓട്ടോയില്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടിയെ കാണാതായതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ പ്രതിയെക്കുറിച്ച് സിസിടിവിയില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചു.

എന്നാല്‍ പ്രതി പല സ്ഥലത്തും ഓട്ടോ മാറികയറുകയും ചില സ്ഥലങ്ങളില്‍ നടക്കുകയും ചെയ്തു. ഇത് അന്വേഷണത്തില്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇയാളെ കരാവെ ഗ്രാമത്തില്‍ കണ്ടെത്തി. കുട്ടിയെ തട്ടിയെടുത്തത് രണ്ടാം ഭാര്യയ്ക്ക് വളര്‍ത്താനാണെന്ന് പോലീസിനോട് ഇയാള്‍ പറഞ്ഞു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.