സുപ്രിയയെ കണ്ടപ്പോഴേ രാജുവിന് പറ്റിയ ആള് എന്ന് മനസിലായി, മല്ലിക സുകുമാരന്‍ പറയുന്നു

മലയാളികളുടെ പ്രിയ നടനും സംവിധായകനുമാണ് പൃഥ്വിരാജ്. താരത്തിന്റെ ഭാര്യ സുപ്രിയയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ഇരുവരും, മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ ജോലിയുടെ ഭാഗമായിട്ടാണ് പൃഥ്വിയെ പരിചയപ്പെടുന്നത്. ഈ പരിചയമാണ് പിന്നീട് പ്രണയത്തിനും വിവാഹത്തിലും കലാശിച്ചത്. ഇപ്പോള്‍ ഇരുവരെയും കുറിച്ച് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സുപ്രിയയുടെ കാര്യം തുടക്കത്തില്‍ തന്നെ പൃഥ്വി തന്നോട് പറഞ്ഞിരുന്നുവെന്നും തിരുവനന്തപുരത്തെ വീട്ടിലേക്ക് സുപ്രിയ വന്നിരുന്നുവെന്നും പിന്നീട് ഇരുകുടുംബങ്ങളും ആലോചിച്ച് വിവാഹം നടത്തുകയായിരുന്നു എന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഇവരുടെ വിവാഹം പാലക്കാട് നടത്തിയതിനെക്കുറിച്ചും മല്ലിക ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെ തുറന്നുപറഞ്ഞു.

മല്ലിക സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ, സുപ്രിയയുടെ കാര്യം പൃഥ്വിരാജ് പറഞ്ഞപ്പോള്‍ എനിക്കൊന്ന് കാണണമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് സുപ്രിയ തിരുവനന്തപുരത്തെ വീട്ടിലേക്ക് വരുന്നത്. പൃഥ്വിയെപ്പോലെ തന്നെ സംസാരം കുറവാണ്. എന്നേയും ഇന്ദ്രനേയും പോലെ ഒത്തിരി സംസാരിക്കാറില്ല. അളന്ന് മുറിച്ചൊക്കെ സംസാരിക്കാറേയുള്ളൂ. ഞങ്ങളൊക്കെ കൂടുമ്പോള്‍ നന്നായി മിണ്ടും. രാജുവിന് പറ്റിയ ആള് തന്നെയാണ് എന്നെനിക്ക് മനസിലായി. മാമനോട് സംസാരിക്കട്ടെ എന്ന് പറഞ്ഞതിന് ശേഷമായാണ് ഞാനും ചേട്ടനും ചേട്ടത്തിയുമൊക്കെ സുപ്രിയയുടെ പാലക്കാട്ടെ വീട്ടിലേക്ക് പോയത്.

അച്ഛനും അമ്മയുമൊക്കെയായി കാര്യങ്ങളെല്ലാം സംസാരിക്കുകയായിരുന്നു പിന്നീട്. അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയുമൊക്കെയായി കുറച്ച് വയസായവരുണ്ടായിരുന്നു അവിടെ. അവര്‍ക്കാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റുമായിരുന്നില്ല. അങ്ങനെയാണ് ചെറിയ രീതിയില്‍ അവിടെ താലികെട്ടിയത്. പിന്നീട് വലിയ പാര്‍ട്ടി ഞങ്ങള്‍ നടത്തുകയായിരുന്നു. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ കണ്ടുമുട്ടിയപ്പോള്‍ ഇന്ദ്രനും രാജുവും എന്നോട് പറഞ്ഞു. അത് വേണ്ടവിധത്തില്‍ ആലോചിച്ച് നടത്തിക്കൊടുക്കുകയും ചെയ്തു.

സുപ്രിയ വന്നതിന് ശേഷമാണ് പൃഥ്വിരാജിന്റെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയും വന്നത്. മുന്‍പ് സാമ്പത്തിക കാര്യങ്ങളിലൊന്നും അത്ര ശ്രദ്ധിക്കില്ലായിരുന്നു മകന്‍. സുപ്രിയ വന്നതോടെ കാര്യങ്ങളെല്ലാം മാറി. പൃഥ്വിയുടെ ദേഷ്യവും മറ്റ് കാര്യങ്ങളുമെല്ലാം കൃത്യമായി മനസിലാക്കി അതനുസരിച്ച് പെരുമാറുന്നയാളാണ്. കൊച്ചുമകളായ അലംകൃതയും സ്മാര്‍ട്ടാണ്.