ഇന്ദ്രന്‍ പൊട്ടിക്കരഞ്ഞു, പൃഥ്വി നിസ്സംഗനായിരുന്നു, സുകുമാരന്റെ വേര്‍പാടിനെ കുറിച്ച് മല്ലിക

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്‍ പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരന്‍ പൃഥ്വിരാജ് സുകുമാരനും സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. മല്ലിക ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. ഇപ്പോള്‍ നടന്‍ സുകുമാരനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക. നടന്‍ സുകുമാരന്റെ അപ്രതീക്ഷിത മരണവും അദ്ദേഹവുമൊത്തുള്ള ഓര്‍മകളും പങ്കുവെച്ചിരിക്കുകയാമ് മല്ലിക.

മല്ലികയുടെ വാക്കുകള്‍ ഇങ്ങനെ, ‘മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് സുകുവേട്ടന്‍ വലിയ നിര്‍ബന്ധമുണ്ടായിരുന്നു. ചെറുപ്പം മുതലേ പലതരം കഴിവുകള്‍ ഉള്ളവരായിരുന്നു അവര്‍. അതിനാല്‍ തന്നെ അവര്‍ സിനിമയില്‍ വരുമെന്ന് സുകുവേട്ടന്‍ പറയുമായിരുന്നു. സുകുവേട്ടന്‍ പോയെങ്കിലും എന്റെ വാശി മക്കളെ മിടുക്കരാക്കി വളര്‍ത്തുക എന്നതായിരുന്നു. അത് സുകുവേട്ടന്റെ ആഗ്രഹമായിരുന്നു. മകന്‍ ഇന്ദ്രജിത്തിന്റെ അഡ്മിഷന്‍ ശരിയാക്കിയ ശേഷം ഞങ്ങള്‍ മൂന്നുപേരും കൂടി മൂന്നാറിലെ കാന്തല്ലൂരില്‍ ഞങ്ങളുടെ സ്ഥലത്ത് കുറച്ചുദിവസം വെക്കേഷനായി താമസിക്കാന്‍ പോയതായിരുന്നു. ഒരു ദിവസം വെളുപ്പിന് അദ്ദേഹത്തിന് പെട്ടെന്ന് പുറംവേദന എന്ന് പറഞ്ഞ് എന്നെ വിളിച്ചു. ഞാന്‍ വേദനയ്ക്കുള്ള മരുന്ന് കൊണ്ട് പുറം തടവിക്കൊടുത്തെങ്കിലും ആ വേദന മാറിയില്ല. കുറേനേരം ആ വേദന നീണ്ടുനിന്നു. വേദന അത്ര പന്തിയല്ലല്ലോ എന്നു തോന്നി രാവിലെ തന്നെ ഞങ്ങള്‍ കാറില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു.

പത്മജയുടെയും വേണുഗോപാലിന്റെയും വീട്ടിലേക്കാണ് ആദ്യം പോയത്. അവര്‍ ഞങ്ങളുടെ കുടുംബസുഹൃത്തുക്കളാണ്. അവിടെ ചെന്ന് ഇസിജി നോക്കിയപ്പോള്‍ കുഴപ്പമുണ്ടെന്ന് തോന്നിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചെന്നയുടന്‍ ഐസിയുവിലാണ് കിടത്തിയത്. അവിടെ ചെന്നപ്പോഴാണ് സുകുവേട്ടന് അറ്റാക്കായിരുന്നു എന്ന് മനസ്സിലാക്കിയത്. പിന്നെ ഒരു വെപ്രാളമായിരുന്നു. അമേരിക്കയിലുള്ള ചേട്ടനെയും കൂടി വിളിച്ച് ചോദിച്ചായിരുന്നു ഇക്കാര്യത്തില്‍ ഉപദേശം തേടിയത്. ആശുപത്രിയില്‍ തന്നെയായിരുന്നു ആ മൂന്ന് ദിവസവും. പിറ്റേ ദിവസമായപ്പോഴേക്കും കുറച്ച് മാറ്റം വന്നു. മൂന്നാം ദിവസം ഉച്ചയോടെയായിരുന്നു പിന്നെ അടുത്ത വേദന വന്നത്. അന്ന് വലിയ കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നു. പക്ഷെ, പെട്ടെന്ന് ഒരു വേദന വരികയായിരുന്നു.

ഉടനെ തന്നെ നഴ്സിനെ വിളിച്ച് ഐസിയുവിലേക്ക് ഒരിക്കല്‍ കൂടി അദ്ദേഹത്തെ കൊണ്ടുപോയി. ആ പോക്കില്‍ അദ്ദേഹം എന്നെ നോക്കി ഇനി രക്ഷയില്ല! എന്ന് പറയുന്ന പോലെ എന്നെ നോക്കി മുഖം കൊണ്ട് ഒരു ആംഗ്യം കാണിച്ചത് ഞാനിന്നും ഓര്‍ക്കുന്നു. എന്നോടുള്ള യാത്രാമൊഴിയായിരുന്നുവോ അതെന്ന് പിന്നീട് ആലോചിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. അന്ന് രാജു പത്താം ക്ലാസ്സില്‍ പഠിക്കുകയാണ്. അവനെ സ്‌കൂളില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്ദ്രന്‍ അപ്പോഴും ഞങ്ങളുടെ ഒപ്പം തന്നെയുണ്ട്. ഐസിയുവിലാക്കി അധികം കഴിയും മുമ്‌ബേ സുകുവേട്ടന്റെ മരണം സംഭവിച്ചിരുന്നു. പിന്നീടുള്ള കാര്യങ്ങളെല്ലാം ഒരുപാട് പേരുടെ സഹായം കൊണ്ടാണ് നടന്നത്.

മരണവും സംസ്‌കാരവുമെല്ലാം കഴിഞ്ഞ ആ വൈകുന്നേരം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. എന്റെ ഇടത്തും വലത്തുമായി രണ്ട് കുഞ്ഞുങ്ങള്‍ ഇരിക്കുന്നു. രാജുവാണെങ്കില്‍ ഒന്ന് കരയുന്നത് പോലുമില്ല. എപ്പോഴും മുഖം കുമ്ബിട്ട് തന്നെ ഇരിക്കുകയായിരുന്നു. ഞാന്‍ വല്ലതും ചോദിച്ചാല്‍ ഒന്നു മൂളി എന്ന് വരുത്തിത്തീര്‍ക്കും. പക്ഷെ, ഇന്ദ്രന്‍ കുറേക്കൂടി വ്യത്യസ്തനായിരുന്നു. അന്നും ഇന്നും രാജു വികാരങ്ങളൊന്നും പുറത്തു കാണിക്കില്ല. എല്ലാം അടക്കിവെക്കും. പക്ഷെ, അതത്ര നല്ലതല്ലെന്ന് സുകുവേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കുറേ കരഞ്ഞ് തീര്‍ത്താല്‍ നമ്മുടെ വിഷമം മാറും.

അന്ന് രാജു നിശ്ചലനായി ഇരിക്കുകയായിരുന്നു. ആ നാലഞ്ച് മാസം ഞങ്ങള്‍ സങ്കടത്തിലായിരുന്നു. പിന്നെ ഞങ്ങള്‍ ചേട്ടന്റെ വീടിനടുത്തേക്ക് താമസം മാറ്റി. അവിടെയെത്തിയിട്ടും കുട്ടികള്‍ എപ്പോഴും എന്റെയടുത്ത് മൂകരായി അടുത്ത് വന്നിരിക്കും. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എനിക്കു തന്നെ തോന്നി ഇത് ശരിയല്ലെന്ന്. പത്താം ക്ലാസ്സില്‍ പരീക്ഷയുള്ള രാജു അങ്ങനെ തളര്‍ന്നിരുന്നാല്‍ ശരിയാകില്ലെന്ന തോന്നല്‍ കൂടിയായപ്പോഴാണ് എനിക്കൊരു മാറ്റം വേണമെന്ന് തീരുമാനിച്ചത്. മക്കളുടെ ഈ മൂഡോഫ് കൂടി മാറ്റാന്‍ വേണ്ടിയാണ് പിന്നീട് ഞാന്‍ പതുക്കെ സീരിയലുകളും സിനിമകളുമൊക്കെ ചെയ്തു തുടങ്ങിയത്.’