അവസാനം എന്നെ ഒന്ന് നോക്കി, രണ്ട് മിനിറ്റ് കഴിഞ്ഞ് ഇന്ദ്രന്‍ വന്ന് പറഞ്ഞു അച്ഛന്‍ പോയെന്ന്, സുകുമാരന്റെ അവസാന നിമിഷത്തെ കുറിച്ച് മല്ലിക

ഇന്ന് നടന്‍ സുകുമാരന്‍ ഓര്‍മയായിട്ട് 25 വര്‍ഷം പിന്നിടുകയാണ്. ഒരു കാലത്ത് മലയാള സിനിമയെ മുന്നോട്ട് നയിച്ച താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. വില്ലനായും നായകനായും എല്ലാം അദ്ദേഹം മലയാള സിനിമയില്‍ നിറഞ്ഞ് നിന്നു. ഇന്ന് 25-ാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ ഒര്‍ക്കുകയാണ് ഭാര്യ മല്ലിക സുകുമാരന്‍.

1997 ജൂണ്‍ 16-ന് ആണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബത്തിനൊപ്പം മൂന്നാറില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് ഹൃദയാഘാതം അദ്ദേഹത്തെ പിടികൂടുന്നത്. മൂന്നാറിനപ്പുറം കാന്തല്ലൂരില്‍ ഞങ്ങള്‍ക്കൊരു ഫാം ഹൗസുണ്ട്. ഇന്ദ്രന്റെ അഡ്മിഷന്‍ ഒക്കെ കഴിഞ്ഞു ഞങ്ങള്‍ അവിടെ അവധി ആഘോഷിക്കുകയായിരുന്നു. ഒരു ദിവസം രാവിലെ പുറം വേദനയെന്ന് പറഞ്ഞു. തണുപ്പിന്റെ ആണെന്ന് കരുതി ഓയിന്മെന്റ് ഒക്കെ ഇട്ടുകൊടുത്തു. എന്നിട്ട് അവിടെന്ന് വീട്ടിലേക്ക് പോന്നു. വരുന്ന വഴി വളരെ അസ്വസ്ഥത തോന്നി, അങ്ങനെ എറണാകുളത്ത് സുഹൃത്തായ ഡോക്ടറുടെ അടുത്ത് കേറി.

ഇസിജിയില്‍ വേരിയേഷന്‍ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റാമെന്ന് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചു ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റി. മൂന്ന് ദിവസം കഴിഞ്ഞപ്പോ ആള്‍ ഒക്കെയായി. റൂമിലേക്ക് മാറ്റി. നാലാം ദിവസം ഉച്ചകഴിഞ്ഞ് അമ്മ വന്നു അമ്മയ്ക്ക് ഒപ്പം ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞു വേദന കൂടി വീണ്ടും ഐസിയുവിലേക്ക് മാറ്റി. വീല്‍ ചെയറില്‍ ഐസിയുവിലേക്ക് മാറ്റം നേരം അത്രയും നേരം തല താഴ്ത്തി ഇരുന്നയാള്‍ തലയുയര്‍ത്തി ഇനിയില്ല, വയ്യ എന്ന് എന്നെ നോക്കി കാണിച്ചു. അപ്പോള്‍ എനിക്ക് മനസിലായില്ല. പിന്നീടാണ് മനസിലായത്. രണ്ടു മിനിറ്റു കഴിഞ്ഞിട്ടുണ്ടാകണം. അപ്പോഴേക്കും ഇന്ദ്രന്‍ വന്നു പറഞ്ഞു അച്ഛന്‍ പോയെന്ന്.- മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.