ഇതാണോ രാമരാജ്യം? യുപിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനം ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മമത ബാനർജി. വളരെ വിഷമിപ്പിക്കുന്നതും ദൗർഭാഗ്യകരവുമായ കാര്യങ്ങളാണ് അരങ്ങേറിയത്. ‘ബിജെപി വാഗ്ദ്ധാനം ചെയ്ത രാമ രാജ്യമല്ല ഇത്, കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി.’ മമതാ ബാനർജി കുറ്റപ്പെടുത്തി. ഭവാനിപുരിലെ ഗുരുദ്വാര സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമതാ ബാനർജി.

കഴിഞ്ഞ ദിവസമാണ് യു.പിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനം കർഷക സമരത്തിന് നേരേ പാഞ്ഞ് കയറിയത്. നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കർഷകർ മൃതദേഹങ്ങളുമായി സമരം ചെയ്തിരുന്നു. കൊല്ലപ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകാമെന്നും ജുഡീഷ്യൽ അന്വേഷണം നടത്താമെന്നും ഉറപ്പ് നൽകിയതോടെയാണ് കർഷകർ സമരം അവസാനിപ്പിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിട്ടുനൽകുകയും ചെയ്തു

സംഭവസ്ഥലത്തേക്ക് വരാൻ ശ്രമിച്ച പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ യു.പി പോലീസ് വിവിധ സ്ഥലങ്ങളിൽ തടഞ്ഞതും അറസ്റ്റ് ചെയ്തതും പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു. പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമരത്തിന് പൂർണ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.