ഹോണടിച്ചതിനെ ചൊല്ലി തർക്കം, തൃശൂരിൽ യുവാവിന് കുത്തേറ്റു

തൃശ്ശൂർ : ഹോണടിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. പുല്ലഴി പൊൻമണി വീട്ടിൽ എനോഷ് ബിജു(20)വിനാണ് കുത്തേറ്റത്. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചേറ്റുപുഴയിൽ വാടകയ്ക്ക് താമസിക്കുന്ന മനക്കൊടി സ്വദേശി പുലിക്കാട്ടിൽ വീട്ടിൽ അജോ പി. ജോസിനെ (31) ടൗൺ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.

നിരന്തരം വാഹനത്തിനു പിറകിൽ ഹോൺ അടിക്കുന്നത് എനോഷ് ചോദ്യംചെയ്തു. തുടർന്ന് കണ്ണാപുരത്തെ പെട്രോൾ പമ്പിൽ കയറി. ഇവിടെനിന്ന് ഇറങ്ങിയപ്പോൾ അജോ കാത്തുനിന്നു കുത്തുകയായിരുന്നു. അതേസമയം പാലപ്പിള്ളിയിൽ കാരികുളത്ത് ആണ്ടുനേർച്ചക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന് രണ്ടുപേർക്കു കുത്തേറ്റു.

മുരിക്കുങ്ങൽ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂർ വീട്ടിൽ അനസ് (32), കുളത്തിത്തൊടി റഫീക് (32) എന്നിവർക്കാണു കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.