ചിട്ടിപ്പണം ആവശ്യപ്പെട്ടെത്തി, ശരീരത്തിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം

ഇടുക്കി : ചിട്ടിപ്പണം ആവശ്യപ്പെട്ട് തൊടുപുഴ ലീഗൽ മെട്രോളജി സഹകരണ സംഘത്തിലെത്തിയ യുവാവ് ശരീരത്തിലൂടെ പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ മുട്ടം സ്വദേശി പ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ബാങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ചിട്ടി കൂടിയിരുന്നു.

ചിട്ടിയുടെ അടച്ച പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ബാങ്കിൽ എത്തിയത്. പണം തിരികെ നൽകണമെങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ബോഡിയുടെ അനുമതി വേണമെന്ന് മാനേജർ മറുപടി നൽകി. എന്നാൽ പ്രകോപിതനായ ഇയാൾ ഇന്ന് ബാങ്കിലെത്തി ശരീരത്തിലൂടെ പെട്രോൾ ഒഴിച്ച് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

രാവിലെ ബാങ്കിലെത്തിയ പ്രസാദ് കൈവശമുണ്ടായിരുന്ന പെട്രോൾ ശരീരമാസകലം ഒഴിച്ചു. ഇയാളുടെ കയ്യിൽ ഈ സമയം പടക്കവും ഉണ്ടായിരുന്നു. പോലീസും ഫയർഫോഴ്‌സും എത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.