വീണയ്ക്ക് മാസത്തിൽ അഞ്ച് ലക്ഷം രൂപ സിഎംആർഎൽ നൽകി, യഥാർത്ഥ പ്രതി മുഖ്യമന്ത്രിയെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് യഥാർത്ഥ പ്രതി ,വീണ്ടും മുഖ്യനും മകൾക്കും എതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്ത്‌ . പണം വാങ്ങിയത് വീണ വിജയന്‍ . എന്നാൽ CMRL ന് കരിമണല്‍ ഖനനം നടത്താൻ അനുമതി ലഭിക്കാനായി ഇടപെട്ടത് മുഖ്യമന്ത്രിയാണ് . ഇതിനായി വ്യവസായ നയം തിരുത്തിയെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നത്.

2016 ഡിസംബർ മുതൽ തുടർന്നുള്ള എല്ലാ മാസത്തിലും വീണാ വിജയന് മാസപ്പടി ലഭിച്ചെന്നും സി.എം.ആർ.എല്ലിനെ സഹായിക്കാൻ കരിമണൽ ഖനന നയത്തിൽ മുഖ്യമന്ത്രി തിരുത്ത് വരുത്തിയെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

2016- ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ വീണയ്ക്ക് മാസത്തിൽ അഞ്ച് ലക്ഷം രൂപ സിഎംആർഎൽ നൽകി. സിഎംആർഎല്ലിന്റെ ഏറ്റവും വലിയ ആവശ്യം എന്നത് ലീസ് അനുവദിച്ച് കിട്ടണം എന്നാണ്. 2017 മുതൽ ഈ അഞ്ച് ലക്ഷത്തിന് പുറമെ മൂന്ന് ലക്ഷം രൂപ വീതം എക്സാ ലോജിക് എന്ന കമ്പനിയിലേക്ക് സിഎംആർഎൽ കൊടുത്തുകൊണ്ടിരുന്നു.

സിഎംആർഎൽഎന്ന കമ്പനിയുടെ വരുമാനവും നിക്ഷേപവും കരിമണൽ ആണ്. ലോകത്തിലെ ഏറ്റവും മികച്ച ആലപ്പുഴ, തോട്ടപ്പള്ളി, കൊല്ലം മേഖലയിലുള്ള കരിമണലിന് വേണ്ടിയിട്ടാണ് എല്ലാകാലത്തും അവർ പരിശ്രമം നടത്തിയിട്ടുള്ളതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കരിമണൽ ഖനനത്തിനുള്ള ലീസ് നഷ്ടപ്പെടുമെന്നായപ്പോൾ സിഎംആർഎൽ മുഖ്യമന്ത്രിയെ സമീപിച്ചുവെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്നും കുഴൽ നാടൻ ആരോപിച്ചു. ഇതിന്റെ ഫലമാണ് വീണാ വിജയന് പ്രതിമാസം ലഭിച്ച മാസപ്പടിയെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.
2016 ഡിസംബര്‍ മാസം 20 മുതല്‍ എല്ലാ മാസവും സിഎംആര്‍എല്‍ വീണാ വിജയന് പണം നല്‍കി. 2004 മുതൽ എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ എടുത്ത സമീപനം കരി മണൽ ഖനനം പൊതു മേഖലയിൽ മാത്രം മതി എന്നതാണ്. സിഎംആർഎൽ നു പാട്ടത്തിന് അനുമതി നൽകാൻ പിണറായി വിജയൻ സർക്കാർ വ്യവസായ നയത്തിൽ മാറ്റം വരുത്തുകയായിരുന്നു. നയം മാറുമ്പോൾ എല്ലാം വീണയുടെ അക്കൗണ്ടിലേക്ക് മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെ വന്നു കൊണ്ടിരുന്നു.

2019 ഇൽ ആറ്റമിക് ധാതു ഖനനം സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാക്കി കേന്ദ്ര സർക്കാർ തീരുമാനം വന്നു. മറ്റ് എല്ലാ അനുമതികളും റദ്ദാക്കാനും കേന്ദ്ര നയം ആവശ്യപ്പെട്ടു.12. 04. 2019 ൽ സിഎംആർഎൽ നുള്ള പാട്ട അനുമതി റദ്ദാക്കുകയായിരുന്നു, അന്ന് സിഎംആർഎൽ മുഖ്യമന്ത്രിക്ക് കത്തു നൽകി. സിഎംആര്‍എല്ലിനുള്ള ഖനനാനുമതി റദ്ദാക്കിയ ഉത്തരവ്, സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി ഇടപെട്ട് വിളിച്ചു വരുത്തി. ഫയല്‍ വിളിച്ചു വരുത്തിയശേഷം മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പ്രത്യേക നിര്‍ദേശം നല്‍കിയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

1000 കോടി ക്കു മുകളിൽ മൂല്യം ഉള്ള കരിമണൽ പാട്ടത്തിനു സിഎംആർഎല്ലിനു സർക്കാർ അനുമതി നൽകി. 2004ലാണ് പാട്ടത്തിനു നൽകിയത്. പിന്നീട് പത്തുദിവസത്തിനുള്ളിൽ ആ തീരുമാനം അന്നത്തെ സർക്കാർ സ്റ്റേ ചെയ്തു. അന്നു മുതൽ ഈ പാട്ടം തിരിച്ചു പിടിക്കാൻ പരിശ്രമിച്ചു വരികയാണ്. കേരളത്തിന്റെ പൊതു താൽപ്പര്യവും, തീരമേഖലയുടെ താൽപ്പര്യവും കണക്കിലെടുത്താണ് തീരുമാനം സ്റ്റേ ചെയ്തത്. പിന്നീട് വന്ന എ കെ ആന്റണി, വിഎസ് അച്യുതാനന്ദൻ സർക്കാരുകളും ഈ നിലപാട് തുടർന്നു. വിഎസ് സർക്കാർ ഒരുപടി കൂടി മുന്നോട്ടുപോയി, പൊതുമേഖലയിലല്ലാതെ ആർക്കും കരിമണൽ ഖനനം അനുവദിക്കില്ലെന്ന് വിഎസ് അച്യുതാനന്ദൻ സർക്കാർ തീരുമാനമെടുത്തു എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

മാസപ്പടി വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ മറുപടിക്കു വേണ്ടിയാണ്. അതിനു മറുപടി നൽകിയില്ലെങ്കിലും അത് രേഖകളിലുണ്ടാകും. എന്നാൽ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ്‌ സ്പീക്കർ ഷംസീർ നിയമസഭയിൽ താൻ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കർ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.