മഞ്ജുവിന് തന്റെ ബധിരത പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചപ്പോഴും,അതൊരു ശാപമായി തോന്നിയിട്ടില്ല. ഇപ്പോൾ ആ ബധിരത രാജ്യത്തിൻറെ പ്രധാനമന്ത്രിയിലേക്ക് എത്താൻ കാരണമായപ്പോൾ മഞ്ജുവിന് ഇത് അഭിമാന നിമിഷം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്തിൽ തന്റെ പേര് പരാമർശിച്ചു എന്നറിഞ്ഞതിന്റെ അമ്പരപ്പ് മാറിയിട്ടില്ല ബധിരയായ മഞ്ജുവിന്. ആംഗ്യഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കവേയാണ് നരേന്ദ്രമോദി ചേർത്തല സ്വദേശിയും ഡൽഹി ഇന്ത്യൻ സൈൻ ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ ഡിപ്ലോമ വിദ്യാർത്ഥിയുമായ മഞ്ജു രാജുവിനെ (22) പരാമർശിക്കുന്നത്. പ്രധാനമന്ത്രിക്ക് വിവരം കൈമാറിയത് ആരെന്ന് മഞ്ജുവിന് അറിയില്ല. മഞ്ജു പഠിക്കുന്ന സ്ഥാപനം വഴിയാകാമെന്നാണ് അവൾ കരുതുന്നത്.
മോദിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു:
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ജീവിതപോരാട്ടങ്ങളാല്‍ വേദനിക്കുന്ന ഒരുവ്യക്തിക്ക് മുന്നില്‍ ഒരു തടസ്സത്തിനും നില്‍ക്കാനാവില്ല എന്നാണ് പറയപ്പെടുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍, ശാരീരിക വെല്ലുവിളികളെ നേരിടുന്ന ചില സഹയാത്രികരെയും നാം കാണുന്നു. ഒന്നുകില്‍ കേള്‍ക്കാന്‍ പറ്റാത്തവരും, അല്ലെങ്കില്‍ സംസാരിച്ച് പ്രകടിപ്പിക്കാൻ കഴിയാത്തവരും ധാരാളമുണ്ട്. അത്തരം കൂട്ടുകാര്‍ക്കുള്ള ഏറ്റവും വലിയ പിന്തുണ ആംഗ്യഭാഷയാണ്. എന്നാല്‍ ആംഗ്യഭാഷക്ക് വ്യക്തമായ ആംഗ്യങ്ങളോ മാനദണ്ഡങ്ങളോ ഇല്ലെന്നതായിരുന്നു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഒരുവലിയ പ്രശ്‌നം. ഈ ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഇന്ത്യന്‍ ആംഗ്യഭാഷാ ഗവേഷണ പരിശീലനകേന്ദ്രം 2015 ല്‍ സ്ഥാപിതമായി. ഇതുവരെയുള്ള ശ്രമഫലമായി പതിനായിരം വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഒരു നിഘണ്ടു ഈ സ്ഥാപനം തയ്യാറാക്കിയതില്‍ എനിക്ക് സന്തോഷമുണ്ട്. രണ്ടുദിവസം മുമ്പ്, അതായത് സെപ്തംബര്‍ 23 ന്ആംഗ്യഭാഷാദിനത്തില്‍, നിരവധി സ്‌കൂള്‍ കോഴ്‌സുകളും ആംഗ്യഭാഷയില്‍ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ ശ്രീമതി മഞ്ജുവിനും ഈ പ്രയത്‌നങ്ങള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ശ്രീമതി മഞ്ജുവിന് ജന്മനാ കേള്‍വിശക്തി ഇല്ലായിരുന്നു, ഇതു മാത്രമല്ല, അവരുടെ മാതാപിതാക്കളുടെ സ്ഥിതിയും ഇതുതന്നെ ആയിരുന്നു. അത്തരമൊരു സാഹചര്യത്തില്‍, ആംഗ്യഭാഷ മുഴുവന്‍ കുടുംബത്തിനും ആശയവിനിമയത്തിനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ഇപ്പോള്‍ ശ്രീമതി മഞ്ജു സ്വയം ഒരു ആംഗ്യഭാഷാ അധ്യാപികയാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതായിരുന്നു മഞ്ജുവിനെ കുറിച്ച് മോദി പറഞ്ഞ വാക്കുകൾ
ബധിര ദമ്പതികളായ ചേർത്തല പട്ടണക്കാട് കരിക്കശ്ശേരിൽ ഇലക്ട്രീഷ്യനായ ടി.വി. രാജുവിന്റെയും സ്പെഷ്യൽ സ്കൂൾ വർക്കറായ സുജ മോളുടെയും മൂത്ത മകളാണ് മഞ്ജു. സഹോദരൻ മനുവും ജന്മനാ ബധിരനാണ്.തിരുവല്ല സി.എസ്.ഐ വി.എച്ച്.എസ്.എസിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലാണ് (നിഷ്) സ്പെഷ്യൽ ബി. കോം പൂർത്തിയാക്കിയത്. കലയിലും കായിക രംഗത്തും അതീവ താത്പര്യമുള്ള വിദ്യാർത്ഥിയായിരുന്നു മഞ്ജുവെന്ന് നിഷിലെ അദ്ധ്യാപിക ചിത്ര പ്രസാദ് ഓർമ്മിക്കുന്നു. പഠനത്തിലടക്കം പ്രകടിപ്പിച്ചിരുന്ന അതേ മുന്നേറ്റവും തന്റേടവുമാണ് ഡൽഹിയിൽ ഒറ്റയ്ക്ക് പോയി കോഴ്സ് ചെയ്യാൻ പരിമിതികൾ മഞ്ജുവിന് തടസമാകാതിരുന്നതും.
ബധിരയായ മഞ്ജു ആംഗ്യഭാഷ പഠിപ്പിക്കാൻ ശ്രമിക്കുന്നത് അഭിനന്ദനാർഹമാണ്. അവളുടെ അച്ഛനും അമ്മയും സഹോദരനും ബധിരരായതിനാൽ ആംഗ്യഭാഷ മാത്രമാണ് മഞ്ജുവിന്റെ വീട്ടിലെ ആശ്രയം. സംസാരഭാഷയെ ആംഗ്യഭാഷയിലേക്ക് വ്യാഖ്യാനിക്കുന്ന ഇന്റർപ്രെട്ടർമാരുടെ കുറവാണ് തന്നെ ഈ മേഖല തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് മഞ്ജു പറയുന്നു. പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കാനാവത്തതിന് പ്രധാന കാരണം ഇന്റർപ്രെട്ടർമാരുടെ കുറവാണ്. ഈ കുറവ് നികത്തുക എന്ന വലിയ ലക്ഷ്യമാണ് ടീച്ചർ ട്രെയിനിംഗ് ഒന്നാം വർഷ വിദ്യാർത്ഥിയായ മഞ്ജുവിന്റെ മനസിലുള്ളത്.