മാറാട് കലാപം: രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ്

കോഴിക്കോട്: മാറാട് കലാപക്കേസിലെ രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍ എന്ന ഹൈദ്രോസ്‌കുട്ടി, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2003 മേയ് 2 ന് ആയിരുന്നു ഒന്‍പത് പേര്‍ മരിച്ച മാറാട് കലാപം.

സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ദ്ധ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങള്‍. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദ്ദീന്‍ നല്‍കണം.

2011 ജനുവരി 23ന് സൗത്ത് ബീച്ചില്‍ ഒളിവില്‍ താമസിക്കുന്നതിനിടയിലാണ് കോയമോന്‍ പിടിയിലാവുന്നത്. 2010 ഒക്ടോബര്‍ 15നാണ് നിസാമുദ്ദീന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വച്ചും പിടിയിലായി.