2036ലെ ഒളിംപിക്‌സിന് ആതിഥ്യം വഹിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി. ഒളിംപിക്‌സിന് ആതിഥ്യം വഹിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍. എല്ലാ മേഖലയിലും ഇന്ത്യ ലോകശക്തിയായി മാറിക്കഴിഞ്ഞു എങ്കില്‍ കായികരംഗത്തും അതാകുന്നതില്‍ എന്താണു കുഴപ്പം എന്നും അദ്ദേഹം ചോദിക്കുന്നു. 2036 ഒളിംപിക്‌സ് വേദിക്കായി ആദ്യ ഘട്ടത്തില്‍ 10 നഗരങ്ങളെയാണ് പരിഗണിക്കുക.

ഇതില്‍ ഒരു നഗരത്തെ ഐഒസി വേദിയായി തിരഞ്ഞെടുക്കും.പാരിസ്, ലൊസാഞ്ചലസ്, ബ്രിസ്‌ബെയ്ന്‍ എന്നിവയാണ് അടുത്ത 3 ഒളിംപിക്‌സുകളുടെ വേദികളായി നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്നു വരുന്ന ഒളിംപിക്‌സാണ് 2036ലേത്. ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, ഇക്കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പിനു വേദിയൊരുക്കിയ ഖത്തര്‍ എന്നിവയാണ് 2036 ഒളിംപിക്‌സിനായി രംഗത്തുള്ള മറ്റു രാജ്യങ്ങള്‍.

ജര്‍മനിയും താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആഭ്യന്തരതലത്തില്‍ എതിര്‍പ്പു ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിനെ ഒളിംപിക്‌സ് വേദിയായി ഉയര്‍ത്തിക്കാട്ടുമെന്നാണ് കായികമന്ത്രി നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ അഹമ്മദാബാദിലെ മൊട്ടേര സ്‌പോര്‍ട്‌സ് കോംപ്ലക്‌സാകും മുഖ്യവേദി.