അയ്യപ്പൻ ഒരു വലിയ ശക്തിയാണ്, ശബരിമലയിൽ വച്ചുണ്ടായ അനുഭവം പങ്കിട്ട് എംജി ശ്രീകുമാർ

മലയാള സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് മലയാള സിനിമാ ലോകത്തിന് ഈ ഗായകൻ സംഭാവന ചെയ്തിട്ടുള്ളത്. ഒരുകാലത്ത് എംജി ശ്രീകുമാറിനെ ഒരു ഗാനമെങ്കിലും ഇല്ലാത്ത ചിത്രങ്ങൾ മലയാള സിനിമയിൽ വിരളമായിരുന്നു. ഇന്നും മലയാളികൾ മൂളി നടക്കുന്ന സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പിന്നിലെ ശബ്ദമാധുര്യം എംജി ശ്രീകുമാറിന്റെതാണ്.

പിന്നണിഗാനരംഗത്ത് ഇപ്പോഴും സജീവമാണെങ്കിലും മ്യൂസിക് റിയാലിറ്റി ഷോകളിലും മറ്റ് സ്റ്റേജ് പ്രോഗ്രാമുകളിലുമാണ് എം.ജി ശ്രീകുമാറിനെ ഇപ്പോൾ കൂടുതലായും കാണാറ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായിരുന്നു എം.ജി ശ്രീകുമാർ വന്നിരുന്നതെങ്കിലും ഏറെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് സിനിമാ ഗാന രംഗത്ത്‌ തന്റെ സാന്നിധ്യം അറിയിക്കാൻ എം.ജി ശ്രീകുമാറിന് സാധിച്ചത് .

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും നൽകിയത് അയ്യപ്പ സ്വാമിയാണെന്ന് തുറന്നു പറയുകയാണ് എം.ജി ശ്രീകുമാർ. യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അയ്യപ്പ ഭക്തി​ ​ഗാനങ്ങളെ കുറിച്ചും അയ്യപ്പസ്വാമിയെ കുറിച്ചും എം ജി ശ്രീകുമാർ സംസാരിച്ചത്.

അയ്യപ്പന്റെ എത്ര പാട്ടുകളാണ് പാടിയതെന്ന് ഓർമ്മയില്ല. 1987ന് മുമ്പ് ഒരുപാട് പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്.’ദേവമുദ്ര എന്ന കാസറ്റിലാണ് ആദ്യമായി പത്ത് പാട്ടുകൾ പാടി ഇറക്കുന്നത്. അത് മുതൽ 2018 വരെ ഇറക്കിയ എല്ലാ ആൽബങ്ങളിലും പാടി. ശബരിമലയിൽ അങ്ങനെ ജാതിയോ മതമോ ഒന്നുമില്ല എല്ലാവർക്കും വരാം പോകാം. അർച്ചന കഴിക്കാം. എല്ലാത്തിനും പൊരുളാണ് അയ്യപ്പ സ്വാമി. കഠിനമാണ് മലകയറ്റം. പക്ഷെ അവിടെ പോയി വരുമ്പോൾ ഒരു ആത്മസംതൃപ്തിയാണ്. അവിടെ പോയി തിരികെ എത്തിയാൽ അടുത്ത മണ്ഡല കാലത്തിനായി നമ്മൾ കാത്തിരിക്കും.

എനിക്ക് വലിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അവിടെ . ഞാൻ ഇരുപത്തിരണ്ട് മല അടുപ്പിച്ച് ചവിട്ടിയ ആളാണ്. പണ്ടൊരിക്കൽ ഞാൻ ഓർക്കസ്ട്രയിലുള്ള കുറച്ച് ആളുകളും ഒക്കെയായി മുകളിലത്തെ മണ്ഡപത്തിൽ പോയിരുന്ന് ഭജനപാട്ടുകൾ ഒക്കെയും പാടിയ ഒരു കാലമുണ്ട്. ഒരിക്കൽ അവിടെ നിന്നും പാടി തിരികെ ഇറങ്ങിയപ്പോൾ 80 വയസായ ഒരു മനുഷ്യനെ കണ്ടു. ഒരു ചെറിയ തോർത്ത് മുണ്ടൊക്കെ ഉടുത്ത് തോളത്തും അതുപോലെ ഒരു മുണ്ട് ഒപ്പം ഇരുമുടികെട്ടും. അദ്ദേഹത്തിന് ഒട്ടും വയ്യ. ഇദ്ദേഹം ഒരു പടി മുന്നോട്ട് വെച്ചാൽ പുറകോട്ട് പോയി പോസ്റ്റിലേക്ക് ഇടിക്കുകയാണ് അത്രയും നടക്കാൻ വയ്യാത്ത ഒരാൾ. ഞങ്ങൾക്ക് പുള്ളിയുടെ ഭാഷയും മനസിലാകുന്നില്ല. പുള്ളിയെ അവിടെ ഇങ്ങനെ നിർത്തി പോരാനും തോന്നിയില്ല’.

ഞാൻ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞു നമുക്ക് പുള്ളിയെ മാക്സിമം എത്തിക്കാമെന്ന്. ഞങ്ങൾ മാറി മാറി പുള്ളിയെ ചുമന്ന് പമ്പാ ഗണപതിയുടെ സമീപം വരെ എത്തിച്ചു. താഴെ എത്തുമ്പോഴേക്കും നമ്മൾ ആകെ തളർന്നു. അദ്ദേഹത്തെ ഒരു കലുങ്കിൽ ഇരുത്തി ഞങ്ങൾ കട്ടൻ ചായ കുടിക്കാൻ പോയി തിരികെ വന്ന് നോക്കുമ്പോൾ അയാളെ കാണാൻ ഇല്ല. അവിടെയൊക്കെ അയാളെ നോക്കി കാണാൻ ഇല്ല. എനിക്ക് സത്യം പറഞ്ഞാൽ തോന്നുന്നത് ചെറിയ ഒരു ടാസ്ക്ക് അയ്യപ്പൻ തന്ന പോലെയാണ്.’

ഈ സംഭവം കഴിഞ്ഞതിന്റെ അടുത്ത വർഷമാണ് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. അത് ഇതുമായി ബന്ധം ഇല്ലായിരിക്കാം. പക്ഷെ അതൊക്കെ നമ്മുടെ വിശ്വാസം. അയ്യപ്പൻ എന്നുപറഞ്ഞാൽ അത് വലിയ ശക്തിയാണ്. നമ്മുടെ അൾട്ടിമേറ്റ് പവർ എന്ന് പറയില്ലേ അതാണ്. അച്ചുതണ്ട് കറങ്ങുമ്പോൾ അദ്ദേഹം വിരൽ വച്ച് അത് തിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്