‘എന്തിന് രാജി’?, പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞു-മന്ത്രി സജി ചെറിയാന്‍

ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ എന്തിന് താന്‍ രാജിവെക്കണമെന്ന് മന്ത്രി സജി ചെറിയാന്‍. എകെജി സെന്ററില്‍ നടന്ന അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു സജി ചെറിയാന്‍. എകെജി സെന്ററിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് എന്തിന് രാജി വെക്കുണമെന്ന് എന്താണ് പ്രശ്‌നമെന്നും അദ്ദേഹം പ്രതികരിച്ചത്.

വിവാദ പ്രസംഗത്തില്‍ തന്റെ പ്രതികരണം ഇന്നലെ നല്‍കിയതാണെന്നും കൂടുതല്‍ ഒന്നും പറയുവനില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

ഭരണഘടനയെ അല്ല ഭരണകൂടത്തെയാണ് താന്‍ വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും പിന്നീട് നിയമസഭയിലും മന്ത്രി വ്യക്തമാക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മിനിറ്റുകള്‍ മാത്രമാണ് നിയമസഭ ചേര്‍ന്നത്.ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം നടന്നത്.

എജി അടക്കമുള്ളവരുമായി സിപിഐഎം നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വിഷയം കോടതിയില്‍ എത്തിയാല്‍ വലിയ തിരിച്ചടിയോ ഉണ്ടാകുമോ എന്ന് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്.

വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.