അവളുടെ ഉള്ളെത്രയോ പിടഞ്ഞിട്ടുണ്ടാകും, അവളെ കൊല്ലാകൊല ചെയ്ത ‘മഹാനെ’ വരെ ന്യായികരിക്കാൻ നമ്മുടെ നാട്ടിൽ ആളുണ്ട്- ഡോ അനുജ ജോസഫ്

മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 29കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോ അനുജ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഒരുപക്ഷെ അവളുടെ മനസിനേറ്റ മുറിവുകൾക്ക് മുന്നിൽ ശരീരത്തിലെ വേദനകൾ ഒന്നുമല്ലാതായി തീർന്നിട്ടുണ്ടാകാം.മാനസികവും ശാരീരികവുമായി ഇത്തരത്തിൽ തകർന്ന അവസ്ഥകളിൽ ജീവിക്കുന്ന പെണ്മക്കളെ ആണോ മാതാപിതാക്കളെ നിങ്ങൾ ആഗ്രഹിക്കുന്നത്. അടക്കവും ഒതുക്കവുമെന്ന ചെല്ലപ്പേരിട്ടു പ്രതികരിക്കാൻ ശേഷിയില്ലാത്ത ആത്മാക്കളായി ഇനിയും പെണ്മക്കളെ വളർത്തരുതേ, അവര് എന്തു വിചാരിക്കും,ഇവരെന്തു വിചാരിക്കും എന്നൊക്കെ ചിന്തിച്ചു ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ കടിച്ചു തൂങ്ങാൻ നിൽക്കാണ്ട് തന്റേടത്തോടെ ജീവിക്കെന്റെ പെമ്പിള്ളേരെ, പ്രണയവും വിവാഹവുമൊന്നും ജീവിതത്തിന്റെ അവസാന വാക്കല്ലെന്നു ഇനിയെങ്കിലും തിരിച്ചറിയണമെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിതത്തിന്റെ നിലയില്ലാക്കയത്തിലേക്ക് ആരോരുമറിയാതെ ആഴ്ന്നിറങ്ങുന്ന എത്രയോ ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും,അത്തരത്തിൽ വേദനകൾ പോലും മറന്നു പോയ ഒരു ജീവിതം, ഭർത്താവെന്ന വേട്ടമൃഗത്തിന്റെ കൊടുംക്രൂരതയിൽ ഗർഭം അലസിപ്പിക്കാൻ അയാൾ നൽകിയ മരുന്നുകളിൽ കുഞ്ഞിനെ കൊല്ലാൻ കൂട്ടു നിൽക്കുമ്പോഴും, മരിച്ച ആ കുഞ്ഞിനെ ഉദരത്തിൽ വഹിച്ചു അണുബാധ കാരണം ആ വേദനയിൽ ഇഞ്ചിഞ്ചായി തന്റെ ജീവൻ നഷ്‌ടപ്പെടുമ്പോഴും

അവളുടെ ഉള്ളെത്രയോ പിടഞ്ഞിട്ടുണ്ടാകും, പരാതിയില്ലാതെ, പരിഭവങ്ങളില്ലാതെ ഒടുവിൽ അവൾ ഈ ലോകത്തോട് യാത്ര പറഞ്ഞു. കോഴഞ്ചേരി, മല്ലപ്പുഴശ്ശേരിയിലെ അനിതയെന്ന 29കാരിയുടെ മേൽപ്പറഞ്ഞ ജീവിതവും തുടർമരണവും നമ്മളെ ഓർമപ്പെടുത്തുന്ന ചിലതുണ്ട്. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ഇന്നും പ്രതികരിക്കാൻ പോലും കഴിയാണ്ട് മരണത്തെ വരിക്കുന്ന സ്ത്രീജീവിതങ്ങളാണേറെയും.
വിധിയുടെ ക്രൂരയെന്നൊക്കെ പറഞ്ഞു ഇത്തരത്തിലുള്ള ഓരോ മരണത്തെയും നമ്മൾ കണ്ടില്ലാന്നു നടിക്കും.

അനിത അനുഭവിച്ച വേദന കണ്ടിട്ടുംആ വിവരം മറ്റുള്ളവരോട് പറയരുതെന്നും വിലക്കി അവളെ കൊല്ലാകൊല ചെയ്ത ആ ഭർത്താവ് ‘മഹാനെ’ വരെ ന്യായികരിക്കാൻ ഇന്നും നമ്മുടെ നാട്ടിൽ ആളുണ്ടെന്നതാണ് സത്യം.മനുഷ്യത്വം നഷ്‌ടപ്പെട്ട ഈ സമൂഹത്തിൽ എന്തു കാടത്തം ആർക്കു നേരെ ഉണ്ടായാലും മൗനം നടിച്ചിരിക്കുന്നിടത്തോളം കാലം ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടും.ഒരു വയറുവേദന രണ്ടു ദിവസം നീണ്ടു നിന്നാൽ പോലും താങ്ങാൻ കഴിയാത്തവരാണധികവും എന്നിരിക്കെ രണ്ടു മാസം വേദന തിന്നു ജീവിച്ച ആ പെങ്കൊച്ചിനെ ഓർക്കുമ്പോൾ നെഞ്ചു പിടയുന്നു.

ഒരുപക്ഷെ അവളുടെ മനസിനേറ്റ മുറിവുകൾക്ക് മുന്നിൽ ശരീരത്തിലെ വേദനകൾ ഒന്നുമല്ലാതായി തീർന്നിട്ടുണ്ടാകാം.മാനസികവും ശാരീരികവുമായി ഇത്തരത്തിൽ തകർന്ന അവസ്ഥകളിൽ ജീവിക്കുന്ന പെണ്മക്കളെ ആണോ മാതാപിതാക്കളെ നിങ്ങൾ ആഗ്രഹിക്കുന്നത്. അടക്കവും ഒതുക്കവുമെന്ന ചെല്ലപ്പേരിട്ടു പ്രതികരിക്കാൻ ശേഷിയില്ലാത്ത ആത്മാക്കളായി ഇനിയും പെണ്മക്കളെ വളർത്തരുതേ, അവര് എന്തു വിചാരിക്കും,ഇവരെന്തു വിചാരിക്കും എന്നൊക്കെ ചിന്തിച്ചു ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ കടിച്ചു തൂങ്ങാൻ നിൽക്കാണ്ട് തന്റേടത്തോടെ ജീവിക്കെന്റെ പെമ്പിള്ളേരെ, പ്രണയവും വിവാഹവുമൊന്നും ജീവിതത്തിന്റെ അവസാന വാക്കല്ലെന്നു ഇനിയെങ്കിലും തിരിച്ചറിയുക. അടിച്ചാലും തൊഴിച്ചാലും, തെറി വിളിച്ചാലും നിവർത്തികേട് കൊണ്ടു പുഞ്ചിരിയിൽ തങ്ങളുടെ വേദന ഒളിപ്പിക്കാൻ പാടുപെടുന്ന ഒരുപാട് അനിതമാർ ഇനിയും ബാക്കി. അവരുടെയൊക്കെ ഉള്ളിൽ കിനിയുന്ന വേദനയ്ക്കു മുന്നിൽ എന്തു പുരോഗമനം?