സരിതയും ബിനുവും തമ്മില്‍ ദീര്‍ഘനാളത്തെ പരിചയം, ബിനു വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും, യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്. ചെങ്കോട്ടുകോണം എസ്.എന്‍. പബ്ലിക് സ്‌കൂളിന് സമീപം സോമസൗതം വീട്ടില്‍ പരേതനായ അനില്‍കുമാറിന്റെ ഭാര്യ സരിത(46)യാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് ചെല്ലമംഗലം പ്ലാവില വീട്ടില്‍ ബിനു(50)വിന് ആക്രമണത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. പോലീസ് നടത്തിയ പരിശോധനയില്‍ ബിനുവിന്റെ സ്‌കൂട്ടറില്‍ നിന്ന് വെട്ടുകത്തി, മണല്‍ കലര്‍ത്തിയ മുളുകുപൊടി എന്നിവ കണ്ടെടുത്തു.

സരിതയുടെ ഭര്‍ത്താവ് പത്തുവര്‍ഷം മുമ്പാണ് മരിച്ചത്. ഇരുവരും തമ്മില്‍ ദീര്‍ഘനാളത്തെ പരിചയമുണ്ട്. സരിതയെ പെട്രൊളൊഴിച്ച് കത്തിച്ച ശേഷം ബിനു സ്വയം തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, യുവതി തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി പെട്രോളൊഴിച്ച് കത്തിച്ചെന്നാണ് ബിനു നല്‍കിയ മൊഴി. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ആക്ടീവ സ്‌കൂട്ടറിലാണ് ബിനു സരിതയുടെ വീട്ടിലെത്തിയത്. കന്നാസില്‍ 5 ലിറ്റര്‍ പെട്രോളുമായിട്ടാണ് ഇയാള്‍ എത്തിയത്.

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടെ സരിതയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് ബിനു കത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ബിനു സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ സരിതയെ കണ്ടെത്തിയത്. ഉടന്‍ ചാക്കും തുണികളും പുതപ്പിച്ച് തീ കെടുത്തി. തുടര്‍ന്ന് ആംബുലന്‍സില്‍ സരിതയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം വീടിന്റെ പിറകില്‍ ദേഹമാസകലം തീപിടിച്ച നിലയില്‍ നില്‍ക്കുന്ന ബിനുവിനെ നാട്ടുകാര്‍ കണ്ടെത്തി. അതിനിടെ ഇയാള്‍ വീട്ടിലെ കിണറ്റിലേക്ക് ചാടി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം ഫയര്‍ഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിനു എ.സി. മെക്കാനിക്കാണ്. സ്വകാര്യ സ്‌കൂള്‍ ബസിലെ ആയയായി ജോലി ചെയ്യുകയാണ് സരിത. ഇവര്‍ക്ക് ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ട്. പ്രതിയുടെ രണ്ടു മക്കളും സരിത ജോലി ചെയ്യുന്ന സ്‌കൂളിലാണ് പഠിക്കുന്നത്. ഇവര്‍ തമ്മില്‍ ദീര്‍ഘനാളത്തെ പരിചയമുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം, സരിതയുടെ ടൂ വീലറില്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ തന്നോട് അഞ്ചു ലിറ്റര്‍ പെട്രോള്‍ വാങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിനു പോലീസിനോട് പറഞ്ഞു. പെട്രോളുമായി എത്തിയപ്പോള്‍ സരിത അതുവാങ്ങി സ്വന്തം ശരീരത്തിലും തന്റെ ശരീരത്തിലും ഒഴിച്ച് തീകത്തിക്കുകയായിരുന്നെന്നും ബിനു പറഞ്ഞു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.