അമ്മയെയും മകളെയും കാമുകൻ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തി

തിരുവനന്തപുരം. ഊരുട്ടമ്പലം സ്വദേശി ദിവ്യയെയും മകള്‍ ഗൗരിയെയും കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ചതാണ് ദിവ്യയെയും മകള്‍ ഗൗരിയെയും കൊലപ്പെടുത്താന്‍ പങ്കാളി മാഹിന്‍കണ്ണിനെ പ്രേരിപ്പിച്ചതെന്നു പോലീസ്. ബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മാഹിന്‍കണ്ണ് പലതവണ ശ്രമിച്ചെങ്കിലും ദിവ്യ സമ്മതിച്ചില്ല. മാഹിന്‍കണ്ണ് ഭാര്യ റുഖിയയുമായി ചേര്‍ന്ന് ഇരുവരെയും ഒഴിവാക്കാന്‍ പദ്ധതികള്‍ ആലോചിച്ചു. തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി കടലില്‍തള്ളാന്‍ ഇരുവരും ചേര്‍ന്നാണ് തീരുമാനമെടുത്തത്.

ദിവ്യയെ ഫോണില്‍വിളിച്ച മാഹിന്‍കണ്ണ്, വേളാങ്കണ്ണിയിലേക്കു പോകാനെന്ന പേരില്‍ ദിവ്യയെയും കുഞ്ഞിനെയും കൂട്ടി തമിഴ്‌നാട്ടിലെത്തി. ഇരുവരെയും പുറകില്‍നിന്ന് തള്ളി കടലിലേക്കിട്ടു. മാഹിന്‍കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി. റുഖിയയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. മത്സ്യക്കച്ചവടക്കാരനായ മാഹിനെ ചന്തയില്‍വച്ചാണ് ദിവ്യ പരിചയപ്പെടുന്നത്.

ഒരുമിച്ച് താമസിക്കുന്നതിനിടെ ഇരുവര്‍ക്കും പെണ്‍കുട്ടി ജനിച്ചു. വിവാഹം കഴിക്കാന്‍ മാഹിന്‍ വിസമ്മതിച്ചതോടെ വഴക്ക് പതിവായി. ആരോടും പറയാതെ മാഹിന്‍ വിദേശത്തേക്കു പോയി. വിദേശത്തുനിന്നും തിരിച്ചെത്തി ദിവ്യയെ കാണാതെ നടന്നു. മാഹിന്‍ നാട്ടിലെത്തിയ കാര്യം സുഹൃത്തില്‍നിന്നാണ് ദിവ്യ അറിഞ്ഞത്. മാഹിനെ ദിവ്യ നിര്‍ബന്ധിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ മാഹിന്‍ വിവാഹിതനാണെന്ന് ദിവ്യ തിരിച്ചറിഞ്ഞു. വിവാഹം കഴിക്കാന്‍ ദിവ്യ നിര്‍ബന്ധിച്ചതോടെ ഒഴിവാക്കാന്‍ മാഹിന്‍ ആലോചന തുടങ്ങി.

ഭാര്യയുമായി കൂടിയാലോചിച്ച് തമിഴ്‌നാട്ടില്‍ കൊണ്ടുപോയി കടലില്‍ തള്ളിയെന്നാണ് പോലീസ് പറയുന്നത്. 2011 ഓഗസ്റ്റ് 18നാണ് ദിവ്യയെയും മകളെയും കാണാതാകുന്നത്. 2 ദിവസത്തിനുശേഷം തമിഴ്‌നാട്ടിലെ കുളച്ചല്‍ ഭാഗത്ത് രണ്ട് മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞു. അജ്ഞാത മൃതദേഹങ്ങളുടെ ചിത്രം തമിഴ്‌നാട് പോലീസ് സൂക്ഷിച്ചിരുന്നു. മാഹിന്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ദിവ്യയുടെ സഹോദരി ശരണ്യയെ കാണിച്ചു പോലീസ് കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.