സ്വത്തിന് വേണ്ടി മകന്‍ പൂട്ടിയിട്ട അമ്മ ഒടുവില്‍ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: സ്വത്തിനും പണത്തിനും വേണ്ടി മകന്‍ പൂട്ടിയിട്ട അമ്മ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ബാലരാമപുരം റസല്‍പുരം ശാന്തിപുരം പേരകത്ത് വീട്ടില്‍ ലളിത (75)ആണ് മരിച്ചത്. എല്ലാ യാതനകളും ക്രൂരതകളും സഹിച്ചാണ് ആ അമ്മയുടെ മടക്കം.

കഴിഞ്ഞമാസം 19 നാണ് രാത്രി ബാലരാമപുരം പോലീസ് മതില്‍ ചാടിക്കടന്ന് വീട് ചവിട്ടിത്തുറന്ന് ലളിതയെ ആശുപത്രിയില്‍ എത്തിച്ചത്. അന്നുമുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ മരുന്നുകളോട് പ്രതികരിക്കാതായതോടെ ആറുദിവസം മുമ്ബ് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. ശേഷം മരണപ്പെട്ടു. മൃതദേഹം മകള്‍ ജയയുടെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. ആ ചടങ്ങുകളില്‍ പോലും മകന്‍ പങ്കെടുത്തില്ല.

അമ്മയോടുള്ള ക്രൂരതയില്‍ മകന്‍ ജയകുമാര്‍ ജാമ്യം തേടിയിരുന്നു. അമ്മയുടെ പേരിലുള്ള സ്വത്തുക്കള്‍ എഴുതി വാങ്ങിയശേഷം വിവരം മറ്റ് മക്കള്‍ അറിയാതിരിക്കാന്‍ ഇവരെ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു. മാസങ്ങളായി ആഹാരവും ചികിത്സയും ലഭിക്കാതിരുന്നതിനാല്‍ പോലീസ് വീട് ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോള്‍ കണ്ടത് പുഴുവരിച്ച്‌ കിടക്കുന്ന അമ്മയെയായിരുന്നു.