മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു, പെരിയാര്‍ തീരത്ത് ജാഗ്രതാനിര്‍ദേശം

ഇടുക്കി. ജലനിരപ്പ് 137.45 അടിയിലെത്തിയ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം .

ഉപ്പുതുറ, വണ്ടിപ്പെരിയാർ വള്ളക്കടവ്, ചപ്പാത്ത്, എന്നിവടങ്ങളിൽ അണക്കെട്ട് തുറന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷട്ടറുകൾ ഉയർത്തിയതോടെ അരമണിക്കൂറിന് ശേഷം വള്ളക്കടവിലാണ് വെള്ളം ആദ്യം എത്തുന്നത്. എൻ ഡി ആർ എഫ് സംഘം സ്ഥലത്ത് ഉണ്ട്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും എം എൽ എയും അടക്കമുള്ളവർ പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതോടെ പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ നേരത്തെ ഷട്ടർ തുറക്കുന്നതിനുള്ള ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2380.32 അടിയായിട്ടുണ്ട്. 2381.53 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്ന താണ്. അണക്കെട്ടിൽ കഴിഞ്ഞ വർഷത്തേക്കാൾ 10 അടി വെള്ളം ആണ് അധികമായി ഉള്ളത്.