മുല്ലപ്പെരിയാറിൽ കള്ളത്തരത്തിന്റെ അണക്കെട്ട്‌ പൊട്ടി; മരംമുറിക്കാന്‍ അനുമതി നല്‍കിയ തീരുമാനം സുപ്രീംകോടതിയിലുമറിയിച്ച് കേരളം

മുല്ലപ്പെരിയാറിൽ മരംമുറിക്കൽ വിവാദത്തിൽ സർക്കാരിനെ കൂടുതൽ കുരുക്കിലാക്കിക്കൊണ്ട് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമായിരുന്നതായി കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്ന രേഖ പുറത്തായി. ഒക്ടോബർ 27 ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മരം മുറിയുമായി ബന്ധപ്പെട്ട് അനുമതി നൽകിയിട്ടില്ലെന്ന വാദത്തിൽ സംസ്ഥാന സർക്കാരും മന്ത്രിമാരും ഉറച്ചു നിൽക്കുമ്പോഴാണ് ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിയിൽ സമർപ്പിച്ചതിന്റെ രേഖകൾ പുറത്തു വന്നിരിക്കുന്നത്. ഇതോടൊപ്പം അനുമതി വ്യക്തമാക്കുന്ന ഇ ഫയലുകളും പുറത്തു വന്നിട്ടുണ്ട്.

ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും നിർമ്മാണ സാധനങ്ങൾ കൊണ്ടു പോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനം ആയിരുന്നതായാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. മരം മുറിക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്നാടിനോട് നിർദേശിച്ചിരുന്നു. എന്നാൽ തമിഴ്നാട് ഇതുവരെയും കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകിയിട്ടില്ല എന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

മരം മുറിക്കാൻ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. സെപ്റ്റംബർ 17ന് കേരളവും തമിഴ്നാടും തമ്മിൽ ചേർന്ന യോഗത്തിൽ മരം മുറിക്കാൻ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞത്. നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി ആവർത്തിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന രേഖകളിൽ സെപ്റ്റംബർ 17ന് ചേർന്ന യോഗത്തിൽ തന്നെ തമിഴ്നാടിന് മരം മുറിക്കാനുള്ള അനുമതി നൽകിയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.

മുല്ലപ്പെരിയാറിൽ മരംമുറിയിൽ ഫയൽ നീക്കം അഞ്ച് മാസം മുൻപേ തുടങ്ങി എന്നാണ് ഇ-ഫയൽ രേഖകൾ വ്യക്തമാക്കുന്നത്. മെയ് 23നാണ് ഫയൽ നീക്കം ആരംഭിച്ചത്. തമിഴ് നാടിന്റെ മരം മുറിക്കാനുള്ള ആവശ്യത്തിൽ തീരുമാനമെടുക്കാൻ മെയ് മാസത്തിലാണ് വനം വകുപ്പിൽ നിന്ന് ഫയൽ ജലവകുപ്പിൽ എത്തുന്നത്.