പാട്ടുകളെല്ലാം ചെയ്യുന്നതിന് മുമ്പ് തന്നെ ഉണ്ണി പണം നൽകിയിരുന്നു -ഷാൻ റഹ്മാൻ

നടൻ ബാല ഉണ്ണിമുകുന്ദനെതിരെ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണം വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സം​ഗീത സംവിധായകനായ ഷാൻ റഹ്മാൻ. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് നടൻ ബാല ഉണ്ണിമുകുന്ദനെതിരെ ആരോപണം ഉന്നയിച്ചത്. തികഞ്ഞ പ്രൊഫഷണലാണ് ഉണ്ണി മുകുന്ദനെന്ന് ഷാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ സം​ഗീത സംവിധായകനാണ് ഷാൻ റഹ്മാൻ.

ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്നന്വേഷിക്കാൻ ഏതാനും ഓൺലൈൻ മാധ്യമങ്ങൾ വിളിച്ചിരുന്നെന്ന് ഷാൻ പറഞ്ഞു. കൃത്യമായും മുഴുവനായുമുള്ള തുക കിട്ടിയെന്ന് അവരോട് പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ തനിക്ക് പൂർണ പ്രതിഫലം കിട്ടിയെന്ന് ഉണ്ണി മുകുന്ദൻ തന്നെ ഉറപ്പുവരുത്തിയെന്നും ഷാൻ റഹ്മാൻ പറഞ്ഞു.

ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നൽകുമ്പോൾ അവൻ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിൻ, വിനോദേട്ടൻ തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകൾ. എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഇവിടെ ഞാൻ എന്റെ കാര്യം നോക്കിയിരിക്കുന്നു. അതാണ് എന്റെ സന്തോഷം. ഷാൻ റഹ്മാൻ കുറിച്ചു.

രണ്ട് ദിവസം മുമ്പാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചതിന് തനിക്കും മറ്റുപലർക്കും പ്രതിഫലം കിട്ടിയില്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തോട് ബാല പറഞ്ഞത്. ചിത്രത്തിന്റെ ഛായാ​ഗ്രാഹകനായ എൽദോസ് ഐസക്കിന്റെ ഓഡിയോയും ബാല പുറത്തുവിട്ടിരുന്നു. എന്നാൽ ബാലയെ തള്ളി സംവിധായകൻ അനൂപ് പന്തളവും എൽദോസും രം​ഗത്തെത്തി. കഴിഞ്ഞദിവസം വൈകിട്ട് ബാലയ്ക്ക് പണം നൽകിയതിന്റെ രേഖകൾ ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുറത്തുവിടുകയും ചെയ്തു.