വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങള്‍ ലഭിച്ചതായി നാസ

ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്ന സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ എടുത്തുവെന്ന് സ്ഥിരീകരിച്ച്‌ നാസ. ലൂണാര്‍ റെക്കണിസന്‍സ് ഓര്‍ബിറ്റ‌ര്‍ ഡെപ്യൂട്ടി പ്രൊജക്‌ട് ഡയറക്ടര്‍ ജോണ്‍ കെല്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത് .

വിക്രമിന്‍റെ ലാന്‍ഡിംഗ് സ്ഥാനത്തിന്‍റെ ചിത്രങ്ങള്‍ എല്‍ആര്‍ഒ പകര്‍ത്തി , ഇത് വിദഗ്ധ സംഘങ്ങള്‍ പഠനത്തിനു വിധേയമാക്കിയിരിക്കുകയാണ് .വിക്രമിന്‍റെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന് ചിത്രങ്ങള്‍ വ്യക്തമായി അപഗ്രഥിച്ച ശേഷമേ പറയാന്‍ കഴിയൂ – ജോണ്‍ കെല്ലര്‍ പറഞ്ഞു .

ചന്ദ്രന്റെ ദക്ഷിണ ഭാഗത്ത് ഇപ്പോള്‍ ഇരുട്ടിലാണ് , അതുകൊണ്ട് തന്നെ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തേണ്ടിയിരുന്ന സ്ഥലവും ഇരുട്ടിലാണ് . വിക്രം ലാന്‍ഡറും ഈ സ്ഥലത്താണോയെന്ന് വ്യക്തമാകേണ്ടതുണ്ട് . ലാന്‍ഡിംഗ് സൈറ്റിന്റെ ചിത്രങ്ങള്‍ നാസ ഉടന്‍ പുറത്ത് വിടുമെന്നാണ് സൂചന .

സൂര്യപ്രകാശം കുറച്ച്‌ ലഭിക്കുന്ന ഭാഗത്തായാണ് ലാന്‍ഡര്‍ ഇറങ്ങിയത്. അതിനാല്‍ തന്നെ സിഗ്‌നലുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയാത്ത സാഹചര്യത്തില്‍ ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ റീചാര്‍ജ് ചെയ്യാനുള്ള സാധ്യത ഇല്ലാതാകും.

വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഇസ്രൊയുടെ ശ്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. നാളെയോടു കൂടിയെങ്കിലും വിക്രമുമായി ബന്ധപ്പെടാനായില്ലെങ്കില്‍ പിന്നീട് അത് സാധിക്കുകയില്ല. ഇത് വരെ വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഐസ്‌ആര്‍ഒയുടെ ശ്രമങ്ങളൊന്നും വിജയം കണ്ടിട്ടില്ല. ഓരോ മണിക്കൂര്‍ കഴിയുമ്ബോഴും വിക്രമുമായി ബന്ധപ്പെടുന്നതിനുള്ള സാധ്യത മങ്ങുകയാണെന്ന് ഇസ്രൊയിലെ ശാസ്ത്രജ്ഞര്‍ തന്നെ സമ്മതിക്കുന്നു.

വിക്രം ലാന്‍ഡറിന്റെ ചന്ദ്രനിലേക്കുള്ള ലാന്‍ഡിംഗ് കൃത്യമായിരുന്നെങ്കില്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ അഭിമാന ഏടായി മാറുമായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ നിന്ന് വ്യതിചലിച്ച്‌ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.