പുതുവത്സരത്തലേന്ന് സംസ്ഥാനത്ത് നടന്നത് 94.54 കോടി രൂപയുടെ മദ്യവില്‍പ്പന

തിരുവനന്തപുരം : പുതുവത്സരത്തലേന്ന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. 94.54 കോടി രൂപയുടെ മദ്യം ആണ് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രം വിറ്റത്. ബെവ്‌കോയുടെ തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ തുകയുടെ മദ്യവില്‍പന നടന്നത്.

തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിൽ മാത്രം 1.02 കോടി രൂപയുടെ വില്‍പന നടന്നു. എറണാകുളം രവിപുരം ഔട്ട്‌ലെറ്റില്‍ 77 ലക്ഷംരൂപയുടേയും ഇരിങ്ങാലക്കുടയില്‍ 76 ലക്ഷം രൂപയുടെയും മദ്യവില്‍പനയാണ് നടന്നത്. ഡിസംബര്‍ 22 മുതല്‍ 31 വരെ 543.13 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബെവ്‌കോയില്‍ 516.26 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

അതേസമയം, ക്രിസ്തുമസ് ദിനത്തിൽ സംസ്ഥാനത്ത് 70.73 കോടി രൂപയിലധികം മദ്യമാണ് വിറ്റഴിച്ചത്. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചു. 2022ൽ ക്രിസ്തുമസിന്റെ തലേദിവസം 69.55 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചിരിക്കുന്നത് ചാലക്കുടിയിലാണ്. 63,85,290 രൂപയുടെ മദ്യമാണ് ഇന്നലെ മാത്രമായി ഇവിടെ വിറ്റഴിച്ചത്. ചങ്ങനാശേരിയിൽ 62,87,120 രൂപയുടെയും, ഇരിഞ്ഞാലക്കുടയിൽ 62,31,140 രൂപയുടെയും പവർഹൗസിൽ 60,08,130 രൂപയുടെയും നോർത്ത് പറവൂരിൽ 51,99,570 രൂപയുടേയും മദ്യവിൽപ്പന നടന്നു. 2022നെക്കാൾ കോടികളുടെ ലാഭമാണ് ബെവ്‌കോ ഇത്തവണ മദ്യ വിൽപ്പനിലൂടെ ഉണ്ടാക്കിയിരിക്കുന്നത്.