കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാർ, കേന്ദ്ര ഫണ്ട് സംബന്ധിച്ച് നടക്കുന്നത് വ്യാജപ്രചരണം, നിർമ്മല സീതാരാമൻ

തിരുവനന്തപുരം. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ധനകാര്യ കമ്മീഷന്‍ നിര്‍ദേശം പാലിച്ചവര്‍ക്ക് കൃത്യമായി ഗ്രാന്റ് നല്‍കിയിട്ടുണ്ട്. കേരളത്തിന് കിട്ടാതെ വന്നിട്ടുണ്ടെങ്കില്‍ അത് നിര്‍ദേശം പാലിക്കാഞ്ഞിട്ടാകുമെന്നും നിര്‍മ്മല പറഞ്ഞു. ആറ്റിങ്ങലില്‍ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.

കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സംഭരിച്ച നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടില്‍ ഇട്ടുനല്‍കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

വിധവ, വാര്‍ധക്യകാല പെന്‍ഷന്‍ തുക നല്‍കുന്നില്ലെന്നാണ് അതിലൊന്ന്. എന്നാല്‍ ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കും കേന്ദ്രം ഫണ്ട് നല്‍കിയിട്ടുണ്ട്. അതിനുശേഷം ഒരു ഒരു അപേക്ഷയും സംസ്ഥാനം നല്‍കിയിട്ടില്ലെന്നും നിര്‍മ്മല പറഞ്ഞു. സംസ്ഥാനങ്ങളുടെ കേന്ദ്രവിഹിതം സംബന്ധിച്ച് കൃത്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന ധനവകുപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കാന്‍ തയ്യാറായില്ല. കൂടാതെ കേന്ദ്രവിഹിതം ലഭിച്ച ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നതായും നിര്‍മ്മല പറഞ്ഞു. ഏജി വഴി കൃത്യമായ കണക്കുകള്‍ എത്തിയാല്‍ മാത്രമെ സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.