പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ല. ഇബ്രാഹിം കുഞ്ഞ് അര്‍ബുദ ബാധിതനാണെന്നും കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയുണ്ടാകുമെന്നുമുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണത്തെത്തുടര്‍ന്നാണ് വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കിയത്.
എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗ മെഡിക്കല്‍ സംഘമാണ് ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ചത്. മെഡിക്കല്‍ റിപ്പോട്ടില്‍ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് കണ്ടെത്തി. എല്ലിനും മജ്ജയ്ക്കും ഉണ്ടാകുന്ന മള്‍ട്ടിപ്പില്‍ മൈലോമ എന്ന ഗുരുതര രോഗമാണ് ഇബ്രാഹിം കുഞ്ഞിന്. നിലവില്‍ ഇബ്രാഹിം കുഞ്ഞിന്റെ നട്ടെല്ലിന് ക്ഷതമുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇബ്രാഹിംകുഞ്ഞ് 33 തവണ ലേക്‌ഷോര്‍ ആശുപത്രയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മെഡിക്കല്‍ സംഘം പരിശോധന നടത്തിയത്. മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രതിയെ പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചത്. പ്രതിയുടെ ശാരീരിക മാനസിക ആരോഗ്യ പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
വികെ ഇബ്രാഹിംകുഞ്ഞ്് പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതി ക്കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് റിമാന്റിലായെങ്കിലും ആശുപത്രിയില്‍ തുടരുകയായിരുന്നു. ഇബ്രാഹിം കുഞ്ഞിന് ആശുപത്രിയില്‍ ചികിത്സ തുടരണമെന്നായിരുന്നു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിലപാട്. ഇക്കാര്യം പരിശോധിക്കുന്നതിനാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘത്തെ കോടതി നിയോഗിച്ചത്.
ആശുപത്രി മാറ്റുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും നിലവിലെ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കാന്‍ കഴിയുമോയെന്ന് ഡിഎംഒ അറിയിക്കണമെന്നും കോടതി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.