നാടോടി ദമ്പതികളുടെ കുട്ടിയെ കാണാതായ സംഭവം, രണ്ട് പേര്‍ കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി വെളിപ്പെടുത്തല്‍

തിരുവനന്തപുരം. നാടോടി ദമ്പതികളുടെ കുട്ടിയെ പേട്ടയില്‍ നിന്നും കാണാതായ സംഭവത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായി വിവരം. കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഒരാള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കുട്ടിയെ കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജരാണ് പോലീസിന് മൊഴി നല്‍കിയത്.

കുട്ടിയെ സ്‌കൂട്ടറില്‍ നടുക്കിരിത്തി പ്രായമായ ഒരു വ്യക്തിയും യുവാവും ചേര്‍ന്ന് കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് മൊഴി. രാത്രി 12.30ഓടെയാണ് കുട്ടിയെ കണ്ടതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സ്‌കൂട്ടറിന് മുന്നില്‍ പ്രായമായ വ്യക്തിയും പിന്നില്‍ യുവാവുമാണ് ഇരുന്നത്. അതേസമയം ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി വരുകയാണ്.

കുട്ടിയുടെ മാതാപിതാക്കളും സഹോദരനും നല്‍കിയ മൊഴി സാധുകരിക്കുന്നതാണ് വെളിപ്പെടുത്തല്‍. അതേസമയം കുട്ടിയെ കാണാതായിട്ട് 13 കണിക്കൂര്‍ പിന്നിട്ടു.