മതസ്പര്‍ധ വളര്‍ത്തുന്നത് അംഗീകരിക്കാനാകില്ല, മാപ്പു പറയണം, സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ്

കോട്ടയം: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്. ഷംസീറിന്റെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രസ്താവന അതിരുകടന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷംസീർ സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്ഥാനം ഒഴിയാത്ത പക്ഷം സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. ഷംസീർ നിരുപാധികം മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടു.

ഷംസീറിന്റെ പ്രസ്താവന അതിരുകടന്നതാണെന്നും വിശ്വാസ പ്രമാണങ്ങൾ ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. മതസ്പർധ വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം

ഹൈന്ദവരുടെ ആരധനാമൂർത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുകൊണ്ടുള്ള കേരളാ നിയമസഭാ സ്പീക്കർ ഷംസീറിന്റെ നിരൂപണം എതു മതത്തിൽ വിശ്വസിക്കുന്നവർക്കായാലും, പ്രത്യേകിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിക്കായാലും യോജിക്കുന്നതല്ല എന്ന് പറയേണ്ടിയിരിക്കുന്നു. പറഞ്ഞ സാഹചര്യം എന്തായാലും അത് ഒരു തരത്തിലും ന്യായീകരിത്തക്കതല്ല. അദ്ദേഹത്തിന്റെ പ്രസ്താവന അതിരു കടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയോ അവകാശമോ ഇല്ല. മതസ്പർധ വളർത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല.

ഈ സാഹചര്യത്തിൽ, നിയമസഭാ സ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരുന്നതിനുതന്നെ അദ്ദേഹത്തിന് അർഹതയില്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നവിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് അവരോട് മാപ്പുപറയുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം സ്പീക്കർക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്.