രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം കൊൽക്കത്തയിൽ

കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം കൊൽക്കത്തയിൽ . 16.6 കിലോമീറ്ററാണ് മെട്രോ തുരങ്കത്തിന്റെ പാതയുടെ ആകെ ദൈർഘ്യം. ഇതിൽ 520 മീറ്റർ ദൂരം ഹൂഗ്ലി നദിക്കു താഴെയാണ് വരുന്നത്. ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിച്ചാണ് പാത ഒരുക്കുന്നത്. 2023ഓടെ പദ്ധതി പ്രവർത്തനക്ഷമമാവുമെന്നാണ് പ്രതീക്ഷ.

ഈസ്റ്റ് വെസ്റ്റ് ഹൗറ മെട്രോ സ്റ്റേഷന്റെ 80 ശതമാനം ജോലി പൂർത്തിയായെന്നും വൈകാതെ സമ്പൂർണ സർവിസ് ആരംഭിക്കാൻ സാധിക്കുമെന്നും സൈറ്റ് സൂപ്പർവൈസർ മിഥുൻ ഘോഷ് പറഞ്ഞു. ഹൂഗ്ലി നദിക്കു താഴെ 30 മീറ്റർ താഴ്ചയിലാണ് സ്റ്റേഷൻ നിർമിക്കുന്നത്.

ഈസ്റ്റ് വെസ്റ്റ്‌ മെട്രോ പദ്ധതിയുടെ 16.6 കിലോമീറ്റർ റൂട്ടിൽ 10.6 കിലോമീറ്റർ ഭൂമിക്കടിയിലൂടെയാണ്. തുരങ്കത്തിനുള്ളിൽ സാങ്കേതിക തകരാർ ഉണ്ടായാൽ പ്രത്യേക പാസേജ് വഴി യാത്രക്കാരെ പുറത്തുകൊണ്ടുവരാൻ കഴിയുന്ന രീതിയിലാണ് നിർമാണം.

കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷനാണ് നിർമാണ ചുമതല. 2009ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാതയിൽ 12സ്റ്റേഷനുകൾ ഉണ്ടാവും. ഇതിൽ ആറെണ്ണം ഭൂമിക്കടിയിലും ബാക്കിയുള്ളവ എലിവേറ്റഡ് പാതയിലുമാണ്. പദ്ധതിയുടെ ആകെ ചെലവ് 9000 കോടി രൂപയാണ്.