ക്യാപ്റ്റനല്ല, പിണറായിയെ ടീം ലീഡറാക്കി ജയരാജന്‍

കമ്മ്യൂണിസ്‌റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നും, വ്യക്തികളല്ല പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നുമായിരുന്നു ജയരാജന്റെ കഴിഞ്ഞദിവസത്തെ പ്രതികരണം. പിണറായി വിജയനെ ‘ക്യാപ്‌ടന്‍’ ആയി വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രചരണ വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി പി ജയരാജന്‍.  എന്നാല്‍ ഇത് പിണറായി വിജയനെതിരെയുള്ള ഒളിയമ്ബാണെന്ന വ്യാഖ്യാനം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നതോടെയാണ് വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.

ഇത്തവണ ടീം ലീഡര്‍ എന്നാണ് പിണറായിയെ ജയരാജന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. താന്‍ കൂടി ഭാഗഭാക്കായാണ് സ്ഥാനാര്‍ത്ഥിപട്ടിക തയ്യാറാക്കിയതെന്ന് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-

‘ഇന്നലത്തെ എന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്.

എല്‍ഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്ഥികളെയാണ് അണിനിരത്തിയത്.

അതിന്റെ ടീം ലീഡറാണ് സ:പിണറായി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും ,നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നല്‍കിയ പിണറായിക്കെതിരെ കേന്ദ്ര സര്‍ക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്.

സ്വാഭാവികമായും പിണറായയോട് ജനങ്ങള്‍ ആദരവും സ്‌നേഹവായ്പും പ്രകടിപ്പിക്കും.ഇതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല.ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണ്.

പാര്‍ട്ടി എന്നെ ഒതുക്കിയെന്നും,സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ ജനങ്ങളില്‍ അതൃപ്തി ഉണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു കണ്ടു.കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടികയില്‍ തനിക്കുള്ള നൈരാശ്യം സുധാകരന്‍ തന്നെ പരസ്യമാക്കിയതാണ്.അത് മറ്റുള്ളവരുടെ ചുമലില്‍ കെട്ടിവെക്കണ്ടതില്ല.

സിപിഐഎം സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്.എല്ലാ തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്.അതനുസരിച്ച്‌ എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി ഞങ്ങള്‍ എല്ലാവരും പ്രവര്‍ത്തിക്കുകയാണ്. പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും.

വലതുപക്ഷ മാധ്യമങ്ങളടക്കം നടത്തിയ എല്ലാ സര്‍വ്വേ റപ്പോര്‍ട്ടുകളിലും പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച സാഹചര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം.ഇത് വിജയിക്കില്ല’.