‘പ്രതിഫലം കൂട്ടി ചോദിച്ചതിന് മീരയ്ക്ക് വിലക്ക്‌, ഇരട്ടി കൊടുത്ത് ഒരു സിനിമ പോലും ചെയ്യാത്ത കത്രീന കൈഫിനെ കൊണ്ടുവന്നു’; ന്യായമായ പ്രതിഫലം കൊടുക്കണമെന്ന് പത്മപ്രിയ

തുല്യ വേതനം മലയാള സിനിമയിൽ അടുത്ത കാലത്തായി സജീവ ചർച്ചയാണ്. താര മൂല്യമാണ് പ്രതിഫലം നൽകാനുള്ള മാനദണ്ഡം എന്നാണ് മേഖലയിലെ പ്രമുഖർ പറയുന്നതെങ്കിലും ന്യായമായ വേതനം പോലും ലഭിക്കുന്നില്ല എന്ന് ഏറ്റവും അവസാനമായി നടി നിഖില വിമൽ ഉൾപ്പെടെ പ്രതികരിച്ചിരുന്നു. ഇതേ വിഷയത്തിൽ പ്രതികരിക്കുകയാണ് നടി പത്മപ്രിയ. സൗത്ത് റാപ്പിന് നൽകിയ അഭിമുഖത്തിൽ ആണ് പത്മപ്രിയ സംസാരിച്ചത്.

ന്യായമായ വേതനം ലഭിക്കണം എന്നത് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നില്ലെന്നും അർഹതപ്പെട്ട വേതനം ചോദിക്കുന്ന നടിമാരെ ബാൻ ചെയ്യുകയാണ് മലയാള സിനിമ ചെയ്യുന്നതെന്നും മീര ജാസ്മിന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ച് നടി പറഞ്ഞു. സ്ത്രീ അഭിനേതാക്കൾ ഇല്ലാതെ ഒരു സിനിമ ചെയ്യുക സാധ്യമല്ല. എന്നാൽ നടിമാരുടെ കഴിവിന് യാതൊരു വിലയും ലഭിക്കുന്നില്ലെന്നും പത്മപ്രിയ പറഞ്ഞു.

പത്മപ്രിയയുടെ വാക്കുകൾ

“ന്യായമായ വേദനം കിട്ടണം. അത് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല. 2005 കാലയളവിൽ ആണ് ഞാൻ സിനിമയിൽ വരുന്നത്. ‘വടക്കുംനാഥൻ’ വലിയ ഹിറ്റായിരുന്നു. അതിന് മുമ്പ് ‘കാഴ്ച’, ‘അമൃതം’ അങ്ങനെ കുറേ ഹിറ്റുകൾ കഴിഞ്ഞ് നിൽക്കുന്ന സമയം ആണ്. ആ സമയം മീര ജാസ്മിൻ ഉണ്ടായിരുന്നു. അവരും വാണിജ്യപരമായി വിജയിക്കുന്ന സിനിമകൾ ചെയ്യുന്ന സമയമായിരുന്നു. കലാപരമായും അവരുടെ വർക്കുകൾ നല്ലതാണ്. പ്രതിഫലം കൂട്ടി ചോദിച്ചതിന് അന്ന് മീര ജാസ്മിന് ബാൻ നേരിടേണ്ടതായി വന്നു. അത് വളരെ ചെറിയ തുകയായിരുന്നു.

ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയ്ക്ക് പകരം വയ്ക്കുകയല്ല. ന്യായമായ പ്രതിഫലം വേണമെങ്കിൽ കൊടുക്കാനൊക്കെ പറ്റും. പക്ഷേ അവർ അർഹതപ്പെട്ട വേതനം നൽകാൻ തയാറാകുന്നില്ല. അത് ചോദിക്കുകയാണെങ്കിൽ ഞങ്ങളെ ബാൻ ചെയ്യും. അല്ലെങ്കിൽ ഞങ്ങളെ ഒഴിവാക്കി പുതിയ ഒരാളെ എടുത്ത് അവർക്ക് അതിലും കുറഞ്ഞ പ്രതിഫലം കൊടുക്കും. നമ്മുടെ കഴിവിന് ഒരു വിലയുമില്ല. എന്നാൽ സ്ത്രീ അഭിനേതാവ് ഇല്ലാതെ ഒരു സിനിമ എടുക്കുന്നത് സാധ്യവുമല്ല.” ബിജു മേനോൻ, പത്മപ്രിയ, നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘ഒരു തെക്കൻ തല്ല് കേസ്’ തിയേറ്ററുകളിലാണ്. പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’യുടെ സഹ രചയിതാവായ ശ്രീജിത്ത് എൻ ആണ് സംവിധാനം. രു​ഗ്മിണി എന്ന കഥാപാത്രത്തെയാണ് പത്മപ്രിയ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.