മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച 77കാരന്‍ അറസ്റ്റില്‍

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മാതാപിതാക്കള്‍ക്കൊപ്പം നടുപ്പുണി ചെക്‌പോസ്റ്റ് കെട്ടിടത്തിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍. എരുത്തേമ്പതി വില്ലൂന്നി തരകന്‍കളം സ്വദേശി കെ. കന്തസ്വാമിയാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആര്‍.വി.പി. പുതൂര്‍ നടുപ്പുണിയിലാണ് സംഭവം. അതേസമയം ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കര്‍ണാടക സ്വദേശികളായ ദമ്പതിമാര്‍ ചൊവ്വാഴ്ച രാവിലെയാണ് ജോലിതേടി നടുപ്പുണിയിലെത്തയിത്. നടപ്പുണിയിലെ അടച്ചിട്ട വാണിജ്യനികുതി ചെക്‌പോസ്റ്റ് കെട്ടിടത്തിന്റെ വരാന്തയില്‍ ഉറങ്ങാനെത്തിയ തങ്ങളുമായി കന്തസ്വാമി സൗഹൃദം സ്ഥാപിച്ചിരുന്നതായി ഇവര്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയെ പുലര്‍ച്ചെ എടുത്തുകൊണ്ടുപോയി ചെക്‌പോസ്റ്റിനു പിന്നിലുള്ള കുറ്റിക്കാട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരിക്കേറ്റ കുട്ടിക്ക് ആദ്യം ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. പിന്നീട് വൈദ്യപരിശോധനയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ചിറ്റൂര്‍ ഡിവൈ.എസ്.പി. സി. സുന്ദരന്‍, കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്ടര്‍ വി. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫോറന്‍സിക് സയന്റിഫിക് ഓഫിസര്‍ പി.പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കന്തസ്വാമിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.