ആളുമാറി 82കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് പോലീസ്.
വെണ്ണക്കര സ്വദേശിയായ രാജഗോപാലിന്റെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീക്കെതിരെ 1998ൽ എടുത്ത കേസിലാണ് ഭാരതിയമ്മ നാല് വർഷം കോടതി കയറി ഇറങ്ങേണ്ടി വന്നത്. ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞതിൽ പ്രതിഷേധിച്ച് വീട്ടുജോലിക്കാരി വീട്ടിലെ ചെടിച്ചട്ടിയും ജനൽചില്ലും തകർത്തു, അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുടമയായ രാജഗോപാൽ പാലക്കാട് സൗത്ത് പോലീസിൽ പരാതി നൽകി.
നാലു വർഷത്തിനിടയ്‌ക്ക് മൂന്നും നാലും തവണ കോടതി കയറിയിറങ്ങേണ്ടി വന്നിരുന്നു. പ്രതിയുടെ പേര് ഭാരതിയമ്മ എന്നാണെന്നും ഒരേ വിലാസമാണെന്നുമാണ് പാലക്കാട് സൗത്ത് പോലീസ് പറയുന്നത്. പരാതിക്കാരൻ നേരിട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ഇതല്ല പ്രതിയെന്ന് മൊഴി നൽകിയതോടെയാണ് ഭാരതിയമ്മ രക്ഷപ്പെട്ടത്. പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. ഇതോടെ ഭാരതിയമ്മ കുറ്റവിമുക്തയാകുകയായി.
വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥർ സർവീസിൽ നിന്നും വിരമിച്ചവരായതിനാൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ നോർത്ത് പോലീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടിക്ക് തീരുമാനമായെന്നും ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.