വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യേപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ വി.കെ. ഇബ്രാഹിംകുഞ്ഞിന് ജാമ്യം നല്‍കുന്നത് സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാട് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ജാമ്യം നല്‍കിയാലും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിരുന്നു. താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും തന്നെ അഴിമതിക്കാരനാക്കാന്‍ ശ്രമം നടക്കുകയാണെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞിരുന്നു.