പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇബ്രാംഹിംകുഞ്ഞ് ചികിത്സയിലുളള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

കോടതി ഉപാധികളോടെയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലസിന് അനുമതി നല്‍കിയിരിക്കുന്നത്. ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. 30ാം തിയതിയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യേണ്ടത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാം. രാവിലെ 9 മണി മുതല്‍ 12 മണി വരെയും, വൈകീട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി.

ചോദ്യം ചെയ്യുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുത്. ഒരു മണിക്കൂറിന് ശേഷം പതിനഞ്ചു മിന്റ് ഇടവേള നല്‍കണം. ചോദ്യം ചെയ്യല്‍ സമയത്ത് മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമേ പാടുള്ളു. ഉത്തരവിന്റെ പകര്‍പ്പ് ആശുപത്രി അധികൃതര്‍ക്ക് നല്‍കണം. എന്നിങ്ങനെ ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കോടതി വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.