മമ്മൂട്ടി സിനിമയിൽ ഉണ്ടെന്നതിനേക്കാൾ കഥ തന്നെയാണ് എന്നെ ആകർഷിച്ചത്- പാർവതി

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരു സിനിമയിൽ ഒരുമിക്കുന്നെന്ന വാർത്ത ആവേശത്തോടെയാണ് പപ്രേക്ഷകർ ഏറ്റെടുത്തത്. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസും സിൻ – സിൽ സെല്ലുലോയിഡും ചേർന്നാണ് ചിത്രം എത്തിക്കുന്നത്. എസ് ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം രതീനയാണ്. ദുൽഖർ സൽമാനാണ് ഈ വാർത്ത പുറം ലോകത്തെ അറിയിച്ചത്.

പുഴു തനിക്ക് ആവേശം തോന്നുന്ന രാഷ്ട്രീയമുള്ള സിനിമയാണെന്ന് പറഞ്ഞ് പാർവ്വതി തിരുവോത്ത് രം​ഗത്തെത്തി. ‘എനിക്ക് ആവേശം തോന്നുന്ന രാഷ്ട്രീയമുള്ള സിനിമയാണ് പുഴു. മമ്മൂട്ടി സിനിമയിൽ ഉണ്ടെന്നതിനേക്കാൾ കഥ തന്നെയാണ് എന്നെ ആകർഷിച്ചത്. എനിക്കറിയില്ലായിരുന്നു ഹർഷദിക്കയുടെ കഥയാണെന്നും മമ്മൂട്ടിയുണ്ടെന്നും. പക്ഷെ അദ്ദേഹം എത്രയോ മികച്ച ഒരു അഭിനേതാവാണ്. ഞാൻ അദ്ദേഹത്തെ കുറിച്ച് മുമ്പ് പറഞ്ഞ കാര്യത്തിലും അഭിയത്തിന്റെ കാര്യം പറഞ്ഞിരുന്നു.’

‘ഭരണകൂടത്തിന് എതിരാണെങ്കിലും കാര്യം വ്യക്തമായി പറയാനുള്ള ധൈര്യം ഉള്ളത് കൊണ്ടാണല്ലോ എനിക്ക് അത് വീണ്ടും വീണ്ടും ചെയ്യാൻ കഴിയുന്നത്. യഥാർത്ഥത്തിൽ അതിനെ ധൈര്യം എന്നല്ല പറയേണ്ടത്. എനിക്ക് മുമ്പ് വന്ന പലരും സത്യം തുറന്ന് പറയാൻ ധൈര്യം കാണിച്ചത് കൊണ്ടാണ് എനിക്ക് ഇവിടെ നിൽക്കാൻ പറ്റുന്നത്. എന്റെ എല്ലാ സിനിമകളിലും ഒരു രാഷ്ട്രീയം അടങ്ങിയിരിക്കുമെന്ന് ഞാൻ പോലും 15 വർഷത്തിനിടയിൽ പഠിച്ചൊരു കാര്യമാണ്. എന്നിൽ നിന്ന് എന്റെ രാഷ്ട്രീയത്തേയും എന്റെ രാഷ്ട്രീയത്തിൽ നിന്ന് എന്നെയും , എന്നിൽ നിന്ന് എന്റെ രാഷ്ട്രീയത്തേയും മാറ്റാൻ സാധിക്കില്ല എന്നത് ഒരു സത്യം തന്നെയാണ്.’

മമ്മൂട്ടിയും പാർവതി തിരുവോത്തും ഒരു സിനിമയ്ക്കായി ഒന്നിക്കുമ്പോൾ അതിൽ ഒരുപാട് കൗതുകങ്ങൾ കൂടിയുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിൽ മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ച് പാർവതി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിനിടെ ആയിരുന്നു സംഭവം. താൻ ഈ അടുത്ത് മലയാളത്തിൽ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരം ആണെന്നുമായിരുന്നു പാർവതിയുടെ വിമർശനം.