ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണം; സുപ്രിംകോടതിയില്‍ ഹര്‍ജി

ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യുപി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ സൂക്തങ്ങള്‍ ആളുകളെ അക്രമത്തിനു പ്രേരിപ്പിക്കുന്നതാണെന്നും ഇവ വിശുദ്ധ ഗ്രന്ഥത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിക്കുന്നു.

‘തങ്ങളുടെ ശക്തി ബോധ്യപ്പെടുത്താന്‍ ഇസ്ലാമിലെ ആദ്യ ഖലീഫമാരായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരാല്‍ ചേര്‍ക്കപ്പെട്ട സൂക്തങ്ങളാണിത്. ഇവ അക്രമത്തിന് പ്രേരിപ്പിക്കുന്നു. ആളുകളെ ജിഹാദിന്റെ പാതയിലേക്ക് എത്തിക്കുന്ന തരത്തില്‍ പ്രകോപനം ഉയര്‍ത്തുന്നവയാണ് ഈ സൂക്തങ്ങള്‍. വിശുദ്ധ ഗ്രന്ഥത്തില്‍ ഈ വാക്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. തീവ്രവാദികള്‍ അടക്കം തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഇവ ഉപയോഗിക്കാറുണ്.’- ഹര്‍ജിയില്‍ അദ്ദേഹം ആരോപിക്കുന്നു.

അതേസമയം, റിസ്വി ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആള്‍ ഇന്ത്യ ഷിയ പേഴ്‌സണല്‍ ലോ ബോര്‍ഡ് ആരോപിച്ചു. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡും ഹര്‍ജിയെ വിമര്‍ശിച്ച് രംഗത്തെത്തി. റിസ്വിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അദ്ദേഹം മുസ്ലിം വിരുദ്ധനാണ്. കോടതി ആ പൊതുതാല്‍പര്യ ഹര്‍ജി ഉപേക്ഷിക്കണം. ഖുര്‍ആനിലെ ഒരു വാക്യവും ആളുകളെ അക്രമത്തിന് പ്രേരിപ്പിക്കുന്നില്ല എന്നും അവര്‍ പ്രതികരിച്ചു.