പി സി ജോർജും ബി ജെ പിലേക്ക് ‘കേരളം അടുത്ത തവണ ബി.ജെ.പി ഭരിക്കും’ ജനം കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് പി.സി ജോർജ്

കോട്ടയം . കേരളത്തിൽ അടുത്ത തവണ ബി.ജെ.പി ഭരണത്തിലെത്തുമെന്ന് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്. താൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും – പി സി ജോർജ് പറഞ്ഞു. വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിക്കുമ്പോഴാണ് തന്റെ ചുവടുമാറ്റത്തെക്കുറിച്ച് പി സി സൂചന നൽകിയിരിക്കുന്നത്.

‘കേരളം അടുത്ത തവണ ബി.ജെ.പിയുടെ കൈകളിലേക്ക് എത്തും. ഞാൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. എന്റെ കാര്യം ഞാൻ ചർച്ച ചെയ്ത് തീരുമാനിക്കും. നിങ്ങളെ അറിയിച്ചിട്ടേ ബി.ജെ.പിയിലേക്ക് പോകൂ’ പി.സി ജോർജ് കോട്ടയത്ത് പറഞ്ഞു. വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനം നേരത്തെ പ്രതീക്ഷിച്ചിരുന്നു. തിങ്കളാഴ്ച ക്രൈസ്തവ നേതാക്കൾ മാത്രമല്ല, കൂട്ടത്തോടെ ജനം ബി.ജെ.പിയിലേക്ക് ചേക്കേറും – പി സി ജോർജ് പറയുകയുണ്ടായി.

ഇതിനിടെ, കേരളാ കോൺഗ്രസിൽ നിന്ന് പുറത്തുപോയ വിക്ടർ ടി തോമസ് ബി.ജെ.പിയിൽ ചേർന്നു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റായിരുന്നു വിക്ടർ തോമസ്. പ്രകാശ് ജാവദേക്കർ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയ ശേഷമായിരുന്നു തന്റെ തീരുമാനം വിക്ടർ ടി തോമസ് പ്രഖ്യാപിക്കുന്നത്. തുടർന്ന് അദ്ദേഹം പാർട്ടി അംഗത്വവും സ്വീകരിച്ചു. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ ടി തോമസ്, കഴിഞ്ഞ ദിവസമാണ് കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചത്.