കണ്ണീരില്‍ കുതിര്‍ന്ന പിറന്നാള്‍ കേക്ക്, ആറാം വയസ്സ് ആഘോഷിക്കാന്‍ അവളില്ല

പിറന്നാള്‍ പൊടിപൊടിച്ച് ആഘോഷിക്കേണ്ടിയിരുന്ന വീട്. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ അവള്‍ ജീവനോടെയില്ല. ആശംസഗാനം പാടി കൈ കൊട്ടലുകളും പൊട്ടിച്ചിരിയുമായി കേക്ക് മുറിച്ച് അഘോഷിക്കേണ്ടിയിരുന്ന ജന്മദിനം എന്നാല്‍ വണ്ടി പെരിയാര്‍ ലയത്തിലെ ആ ഇടുങ്ങിയ മുറിയില്‍ മകളുടെ ഓര്‍മയില്‍ ഇപ്പോഴും മുഴങ്ങുന്നത് കൂട്ടക്കരച്ചിലുകളാണ്.

മകളുടെ വിങ്ങുന്ന മനസ്സോടെയാണ് ആ പിതാവ് കേക്ക് മുറിച്ചത്. കുട്ടിയുടെ സഹോദരനാണ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ആ കേക്കിന്റെ ആദ്യ മുറി വാങ്ങിയത്. ഈ സമയവും കരഞ്ഞ് തളര്‍ന്നു നിന്ന അവളുടെ അമ്മയെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ച് മുറിയിത്തെിച്ചു. വണ്ടപ്പെരിയാര്‍ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിലെ ഈ കാഴ്ചകള്‍ കണ്ടു നിന്ന ഏവരുടെയും കണ്ണ് നനയിച്ചു.

അയല്‍ വാസിയുടെ ക്രൂരതയില്‍ ജീവന്‍ നഷ്ടമായ പെണ്‍കുട്ടിയുടെ ജന്മദിനമായിരുന്നു ഇന്നലെ. ഇന്നലെയായിരുന്നു കുഞ്ഞിന്റെ പതിനാറടിയന്തിരവും. രണ്ട് ചടങ്ങുകളും ഒരുമിച്ച് നടന്ന ദിവസമായതിനാല്‍ ബന്ധുക്കള്‍ എല്ലാവരും തന്നെ ലയത്തില്‍ എത്തിയിട്ടുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുഴിമാടത്തില്‍ പ്രാര്‍ത്ഥന നടത്തി.

എല്ലാവരും ചേര്‍ന്ന് ജന്മദിനത്തോട് അനുബന്ധിച്ച് കേക്ക് മുറിച്ചു. കുഞ്ഞിന് നഷ്ടപ്പെട്ട മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ മാസം 30നാണ് ചുരക്കുളം എസ്റ്റേറ്റ് ലയത്തിനുള്ളില്‍ ആറു വയസ്സുകാരിയെ അയല്‍വാസിയായ യുവാവ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അയല്‍വാസിയുടെ ക്രൂരതയ്ക്കിടെ ബോധരഹിതയായി വീണ കുട്ടി മരിച്ചു എന്ന് കരുതി യുവാവ് വീടിനുള്ളില്‍ കെട്ടിത്തൂക്കുകയായിരുന്നു. അറസ്റ്റിലായ അയല്‍വാസി അര്‍ജുന്‍ റിമാന്‍ഡിലാണ്.