സ്ഥാനക്കയറ്റം ഒഴിവാക്കാനുള്ള അപേക്ഷ തള്ളി; പ്രധാനാധ്യാപിക ആത്മഹത്യ ചെയ്തു

വൈക്കം. ജോലിഭാരം താങ്ങാന്‍ കഴിയില്ലെന്നും സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കു നല്‍കിയ അപേക്ഷ നിരസിച്ചതില്‍ മനംനൊന്ത് പ്രധാനാധ്യാപിക ആത്മഹത്യ ചെയ്തു. വൈക്കം പോളശേരി സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ പ്രഥമാധ്യാപിക മാളിയേക്കല്‍ പുത്തന്‍തറ കെ ശ്രീജയെ (48) വെള്ളിയാഴ്ച സന്ധ്യയ്ക്ക് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ജോലിഭാരം മൂലമുണ്ടായ മാനസികസമ്മര്‍ദമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവ് രമേശ് കുമാര്‍ വൈക്കം മുന്‍സിഫ് കോടതി ജോലിക്കാരനാണ്, മകന്‍ കാര്‍ത്തിക്. ശ്രീജയുടെ സംസ്‌കാരം നടത്തി. വൈക്കം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. വൈക്കം സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്ന ശ്രീജയ്ക്ക് ജൂണ്‍ ഒന്നിനാണ് കീഴൂര്‍ ജിഎല്‍പിഎസില്‍ പ്രധാനാധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്.

പിറ്റേന്ന് ജോലിയില്‍ പ്രവേശിച്ചെങ്കിലും കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലിയുടെ സമ്മര്‍ദം താങ്ങാന്‍ കഴിയാത്തതിനാല്‍ അവധിയില്‍ പ്രവേശിച്ചു. ഭര്‍ത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഏഴിന് ശ്രീജ വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നല്‍കി. വൈക്കം മേഖലയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്‌കൂളില്‍ അധ്യാപികയായിത്തന്നെ നിയമിക്കണമെന്നായിരുന്നു അപേക്ഷ. അപേക്ഷ പരിഗണിക്കാന്‍ ചട്ടങ്ങളില്‍ വ്യവസ്ഥയില്ലെന്ന് കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ശ്രീജയ്ക്കു മറുപടി നല്‍കി. ഓഗസ്റ്റ് നാലിനാണ് ശ്രീജയ്ക്ക് വൈക്കം പോളശേരി എല്‍പിഎസിലേക്കു സ്ഥലംമാറ്റം ലഭിച്ചത്.