നിയമസഭാ സമ്മേളനത്തിൽ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും

ഇന്ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എം.എൽ.എ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾക്ക് പിണറായി മറുപടി പറഞ്ഞേക്കും. ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താൻ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിച്ച് മാത്യു കുഴൽനാടൻ ഇന്നലെ രംഗത്തെത്തിയിരുന്നു.

നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജെയ്‌ക് ബാലകുമാറിന്റെ പേര് മാറ്റിയതെന്തിനെന്ന് അറിയണം. വീണയുടെ കമ്പനി എക്സോലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.  സ്വപ്നയ്ക്ക് ജോലി നൽകിയത് PWCയാണ്. സ്വപ്‍ന സുരേഷിന് സെക്രട്ടേറിയറ്റിൽ ജോലി ലഭിച്ചത് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് വഴിയാണ്. വീണയുടെ ഐ ടി കമ്പനിയിൽ ജെയ്‌ക് ബാലകുമാറിനെ പറ്റി വിവരങ്ങളുണ്ടായിരുന്നു. വ്യക്തിപരമായി അടുപ്പമുണ്ടെന്നും മെന്ററും ഗൈഡുമെന്നും വെബ്‌സൈറ്റിൽ ഉണ്ടായിരുന്നു. വിവാദമുണ്ടായപ്പോൾ 2020 മെയ് മാസത്തിൽ സൈറ്റ് ഡൗൺ ആയി, വിവരങ്ങൾ ഡിലീറ്റ് ചെയ്‌തു. എന്തുകൊണ്ട് വിവരങ്ങൾ ഡിലീറ്റ് ചെയ്‌തതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. കമ്പനിയുടെ മൂന്ന് കൺസൾട്ടന്റുമാരിൽ ഒരാളാണ് ജെയ്‌ക് ബാലകുമാറെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ് രം​ഗത്തെത്തിയിരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു എന്നാൽ ഒരുകാലത്തുമില്ലാത്ത ഭൂരിപക്ഷം അന്ന് എൽഡിഎഫിന് ലഭിച്ചു. ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടിയുടെ മകനാണ് ദുൽഖർ…ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നെ പറയാനുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

താൻ പറഞ്ഞതിൽ ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നുമാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. ‘എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. മുഖ്യമന്ത്രി ഒച്ചവെക്കുമ്പോൾ ചുരുണ്ടുകൂടിയിരിക്കുന്ന പലരേയും കണ്ടിട്ടുണ്ടാവും. എന്നെ ആ ഗണത്തിൽ പെടുത്തണ്ട. ഇന്നു വരെ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ’- എംഎൽഎ കൂട്ടിച്ചേർത്തു.